
അമൃത്സർ : രണ്ട് വയസുള്ള കുഞ്ഞിനെ അച്ഛൻ്റെ മടിയിൽ ഉപേക്ഷിച്ച് അമ്മ പോകുകയാണ്. അട്ടാരി-വാഗ അതിർത്തിയിൽ കണ്ട ഹൃദയഭേദകമായ കാഴ്ച. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഇന്ത്യ വിട്ടുപോകാൻ നിർബന്ധിതരായ നിരവധി ആളുകളിൽ ഒരുവളാണ് ആ അമ്മ, പേര് ആതി അസ്ലം.
പാകിസ്ഥാനിലെ ഗുജ്രൻവാല നിവാസിയായ ആതി അസ്ലം, ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ താമസി ക്കുന്ന അഞ്ജും തൻവീറിനെ അഞ്ച് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹശേഷം, ആതി രജൗരിയിലെ തൻ്റെ ഭർതൃവീട്ടിൽ താമസമാക്കി, ദമ്പതികൾക്ക് ഐസ അഞ്ജും എന്ന രണ്ട് വയസുള്ള ഒരു പെൺകുട്ടി ഉണ്ട്. സർക്കാരിൻ്റെ ഉത്തരവ് കുടുംബത്തെ ആകെ വേദനിപ്പിച്ചിരിക്കുക യാണ്.
“രണ്ട് വയസുള്ള ഒരു പെൺകുട്ടി അമ്മയില്ലാതെ എങ്ങനെ ജീവിക്കും? അവൾ ഇപ്പോഴും മുലയൂട്ടുന്നുണ്ട്. ഇനി ആരാണ് അവളെ പരിപാലിക്കുക?” -അഞ്ജും ചോദിച്ചു. തങ്ങളുടെ കേസ് പുനഃപരിശോധിക്കണ മെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയാണ് അയാൾ.
“പഹൽഗാം ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. പക്ഷേ എൻ്റെ കുട്ടി എന്ത് തെറ്റാണ് ചെയ്‌തത്? ഞങ്ങളോട് കരുണ കാണിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അപേക്ഷിക്കുന്നു,” -അഞ്ജും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ പൊലീസിൽ നിന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് ഒരു കോൾ ലഭിച്ചതായി അഞ്ജുമിൻ്റെ സഹോദരി സുബിന്ന പറഞ്ഞു. “എൻ്റെ സഹോദരനും ഭാര്യയും വെരിഫിക്കേഷന് വേണ്ടി പോയി. അവരെ ഒരു കാറിൽ അമൃത്സറിലെ അട്ടാരി-വാഗ അതിർത്തിയി ലേക്ക് കൊണ്ടുപോയി. ഇതറിഞ്ഞപ്പോൾ ഞങ്ങൾ അവരെ പിന്തുടർന്നു. ഇന്നലെ വൈകുന്നേരം ഞങ്ങൾ അമൃത്സറിൽ എത്തി. ഇന്ന് രാവിലെ, എൻ്റെ സഹോദരൻ്റെ ഭാര്യയെ അട്ടാരി-വാഗ അതിർത്തി വഴി പാകിസ്ഥാനിലേക്ക് അയച്ചു,” കണ്ണീരോടെ അവർ പറഞ്ഞു