
മലപ്പുറം; ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനും ഇയാളുടെ അറിവോടെ സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആറ് പേരടങ്ങുന്ന സംഘവുമാണ് വിമാനത്താവള പരിസരത്തുവെച്ച് അറസ്റ്റിലായത്.
അതേസമയം, കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടി. ഇയാൾ പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്ത കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ പദ്ധതി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ, കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്ന പോലീസ് കണ്ണൂര്‍ ചൊക്ലിയില്‍വെച്ച് അറസ്റ്റ് ചെയ്തു.
കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. പോലീസിന്‍റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കുറ്റകൃത്യങ്ങള്‍ തടയാനും 56 ലക്ഷം രൂപ വിലവരുന്ന കള്ളകടത്ത് സ്വര്‍ണ്ണം പിടിച്ചെടുക്കാനുമായത്.
കവര്‍ച്ചാസംഘത്തിലുള്‍പ്പെട്ട പാനൂര്‍ സ്വദേശിയായ അഖിലേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒന്നര കോടി രൂപ കവര്‍ച്ചചെയ്ത ഹൈവേ റോബറി കേസില്‍ അറസ്റ്റിലായി ഉപാധികളോടെ കോടതി ജാമ്യത്തില്‍ വിട്ടയച്ചയാളാണ്. ലബീബ്, അഖിലേഷ്, നിധിന്‍, മുജീബ്, നജീബ്, മുനീര്‍, അജ്മല്‍ എന്നിവരെയും പിടിച്ചെടുത്ത സ്വര്‍ണ്ണവും മഞ്ചേരി കോടതിയില്‍ ഹാജരാക്കുന്നതോടൊപ്പം ലബീബിനെതിരെയുള്ള തുടര്‍നടപടികള്‍ക്കായി പ്രിവന്‍റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.