കല്ലറ: നാട്ടിൻപുറങ്ങളിൽ കിഴങ്ങുവർഗങ്ങൾ ഓർമ്മയാകുന്നു. കാട്ടുമൃഗ ആക്രമണം വർദ്ധിച്ചതോടെയാണ് കർഷകർ കിഴങ്ങുവർഗകൃഷിയോട് വിമുഖത കാട്ടിത്തുടങ്ങിയത്. ഇതോടെ കിഴങ്ങുവർഗങ്ങൾക്ക് കടുത്ത ക്ഷാമമാണ്. ഒപ്പം വിലയേറുകയും ചെയ്തു. കാട്ടുമൃഗങ്ങളെ ഭയന്ന് മലയോരത്തെ കൃഷിയിടങ്ങളിൽ ഒരുകാലത്ത് വിളവെടുത്തിരുന്ന കപ്പ,ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.

ഇവയുടെ കൃഷിയിൽ നിന്നും കർഷകർ പിന്തിരിഞ്ഞു തുടങ്ങിയതോടെ വിപണിയിലേക്ക് ഉത്പന്നങ്ങളും എത്തുന്നില്ല. കൃഷിയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നവർക്ക് വിത്തുവിളകളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കാട്ടുമൃഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തി വിളവെടുക്കുന്ന ഉല്പന്നങ്ങൾക്ക് ന്യായവില ലഭിക്കണമെന്നതിനാൽ വില താഴ്ത്തി നൽകാൻ കർഷകരും തയാറാകുന്നില്ല. കാലാവസ്ഥ വ്യതിയാനവും കർഷകർക്കു വെല്ലുവിളിയാണ്.
പകൽച്ചൂടിന്റെ കാഠിന്യമേറിയതും പിന്നാലെ കാലംതെറ്റി പെയുന്ന മഴയുമെല്ലാം ഉത്പാദനത്തെ ബാധിച്ചു.വേനൽമഴ ലഭിച്ചതിനു പിന്നാലെ കിഴങ്ങുവർഗ കൃഷിയിലേക്ക് കർഷകർ തിരിയാറുണ്ടെങ്കിലും അധ്വാനഭാരം ഏറെയാണെന്ന് പറയുന്നു. കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങൾ കടക്കാതെ സംരക്ഷിച്ചു നിർത്തുകയെന്നതു ഭാരിച്ച ജോലിയാണ്. ടിൻഷീറ്റുകൾ കൊണ്ടും സോളാർ വേലി കൊണ്ടും മറ തീർത്താണ് കൃഷിയിലേക്ക് കടക്കാറുള്ളത്.
വിലയിൽ കേമൻ ചേന
വിപണിയിൽ ചേനയ്ക്കാണ് വില കുത്തനെ ഉയർന്നത്. കർഷകന് കിലോഗ്രാമിന് 50-60 രൂപ ലഭിക്കുന്നുണ്ട്. 100രൂപയാണ് വില്പന വില. വിത്തിനങ്ങൾക്കായി ഇതര ജില്ലകളിൽ നിന്നും ചേന എത്തിച്ചു വില്പന നടത്തുന്നുണ്ട്.