ഗാസ വെടിനിർത്തല്‍ ഉടമ്പടി പ്രകാരം ബന്ദികളെ ശനിയാഴ്ച തന്നെ മോചിപ്പിക്കാൻ ഹമാസും ഇസ്രയേലും കരാറിലെത്തിയതായി റിപ്പോർട്ട്. ബന്ദികളെ മോചിപ്പിച്ചി ല്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ നടന്ന ചർച്ചകളുടെ ഭാഗമായാണ് തീരുമാനം. വെടിനിർത്തൽ ധാരണ ഇസ്രയേൽ ലംഘിക്കുന്നതായി ചൂണ്ടികാട്ടി ബന്ദികളെ ഇനി വിട്ടയയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. ആവശ്യ മായ ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ തുടങ്ങിയ അടിയന്തരസഹായങ്ങൾ വൈകിപ്പിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം.
![](https://malayalamithram.in/wp-content/uploads/2025/02/israil.jpg)
ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ചർച്ചകളിൽ ഹമാസും ഇസ്രയേലും ഒരു കരാറി ലേക്ക് എത്തിയതായി ഈജിപ്ഷ്യൻ മാധ്യമമായ അൽ-റാഡ് റിപ്പോർട്ട് ചെയ്തു. ഇസ്രയേ ലിന്റെ നിയന്ത്രണത്തിലുള്ള മാനുഷിക സഹായങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കാനും ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ വെടിനിർത്തൽ കരാർ തകരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹമാസ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
“ഈ ശനിയാഴ്ച നടക്കുന്ന കരാറിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ഇസ്രയേലും ഹമാസും ഒരു ധാരണയിലെത്തിയിരിക്കുന്നു. അത് പ്രകാരം, മൂന്ന് ബന്ദികളെ മോചിപ്പിക്കും … കൂടാതെ, ഗാസ മുനമ്പിലേക്കുള്ള സഹായമായി ടെന്റുകൾ, ഗ്യാസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നത് ഇസ്രയേൽ വർദ്ധിപ്പിക്കും ”, ഹമാസ് പ്രസ്താവനയിൽ പറയുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്ന് തിങ്കളാഴ്ചയാണ് ഹമാസ് പ്രഖ്യാപിച്ചത്. അതേസമയം, ഇസ്രയേലുമായി വെടിനിർത്തൽ ധാരണ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസ് അറിയിച്ചു. ഇതോടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മൂന്ന് ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത്.
നാലു മണിക്കൂർ നീണ്ട ഇസ്രയേൽ സുരക്ഷാ മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നെതന്യാഹുവിൻ്റെ ഭീഷണി. ശനിയാഴ്ച ഉച്ചയ്ക്കു മുൻപ് ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരം ഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ബന്ദി കൈമാറ്റം നീട്ടിവെച്ചാൽ ഹമാസിനെ ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പു നൽകി. എന്നാൽ അവശേഷിക്കുന്ന 76 ബന്ദികളെയും ശനിയാഴ്ച മോചിപ്പിക്കണമെന്നാ ണോ പ്രധാനമന്ത്രി ആവശ്യപ്പെടുന്നതെന്ന് മുന്നറിയിപ്പിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മുൻനിശ്ചയിച്ച പ്രകാരം മൂന്ന് ബന്ദികളെ തന്നെ മോചിപ്പിക്കാൻ തീരുമാനത്തിൽ എത്തുകയായിരുന്നു.
ശനിയാഴ്ച 12 മണിക്കുള്ളിൽ എല്ലാം ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്ത പക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഹമാസിനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴും യുദ്ധാനന്തര ഗാസ ഏറ്റെടുക്കാനും 20 ലക്ഷം പലസ്തീനികളെ പുനരധിവസിപ്പിക്കാനുമുള്ള നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് ട്രംപ്. എന്നാൽ ട്രംപിൻ്റെ പരാമർശങ്ങൾ പലസ്തീൻ ജനങ്ങളുടെ ദേശീയ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.