
തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ സമര നായകന്‍ വിഎസ് അച്യതാനന്ദന് ഇന്ന് 101 -ാം പിറന്നാള്‍. അനാരോഗ്യം മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതു രംഗത്ത് പ്രത്യക്ഷപ്പെടാറില്ലെങ്കിലും വിഎസ് എന്നും കേരളത്തിന്റെ ജനമനസ്സില്‍ ഒരു വികാര മായി നിലനില്‍ക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ തുടരുന്നതിനാല്‍ ഇത്തവണയും വീട്ടില്‍ ആഘോഷ പരിപാടികളൊന്നും ഇല്ലെന്നാണ് മകന്‍ അരുണ്‍ കുമാർ വ്യക്തമാക്കുന്നത്.
എല്ലാ ജന്മദിനത്തിലും പായസം വെക്കുന്നത് പതിവാണ്. ഇത്തവണ അതിന് മാറ്റമൊന്നു മില്ല. പിന്നെ കേക്ക് മുറിയും ഉണ്ടാകും. അതിന് അപ്പുറത്തുള്ള ആഘോഷമൊന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടില്ല. നേരത്തെയൊക്കെ പ്രവർത്തകർ വലിയ ആഘോ ഷമായിട്ടായിരുന്നു വിഎസിന്റെ പിറന്നാള്‍ ആഘോഷിക്കാറുണ്ടായിരുന്നു. എന്നാല്‍ ഡോക്ടർമാരുടെ നിർദേശപ്രകാരം പുറത്ത് നിന്നുള്ളവരുടെ സന്ദർശനം പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോള്‍.
വിഎസ് പൊതുപ്രവർത്തന രംഗത്ത് സജീവമായ കാലങ്ങളില്‍ എല്ലാ പിറന്നാള്‍ ദിവസങ്ങളിലും ആലപ്പുഴയിലെ കുടുംബ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി അടക്കമുള്ളവർ അവിടേക്ക് വരികയും ആഘോഷങ്ങള്‍ നടത്താറു മുണ്ടായിരുന്നു. 2019 ഒക്ടോബർ 25 ന് രാത്രിയുണ്ടായ പക്ഷാഘാതത്തോടെയാണ് വിഎസിന് പൂർണ്ണമായ വിശ്രമമത്തിലേക്ക് കടക്കേണ്ടി വന്നത്. വലത് കാലിനും കൈയ്ക്കുമായിരുന്നു സ്ട്രോക്ക് വന്നപ്പോള്‍ പ്രധാനമായും പ്രശ്നമുണ്ടായിരുന്നത്. കാലിന്റെ സ്വാധീനം തിരിച്ച് കിട്ടിയിട്ടില്ലെങ്കിലും കൈ ശരിയായിട്ടുണ്ടെന്നാണ് മകന്‍ അരുണ്‍കുമാർ പറയുന്നത്.
ഇപ്പോഴും പത്രം വായന പതിവായി തുടരുന്നു. വായിക്കുന്ന വാർത്തകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് കൃത്യമായ നിലപാടുമുണ്ട്. ചില അഭിപ്രായങ്ങളൊക്കെ തുറന്ന് പറയാ റുണ്ടെന്നും മകന്‍ വ്യക്തമാക്കുന്നു. വീല്‍ചെയറില്‍ രാവിലേയും വൈകീട്ടും അദ്ദേഹത്തെ വീടിന് മുന്നില്‍ കൊണ്ട് ഇരുത്താറുമുണ്ട്.
1923 ഒക്ടോബർ 20 ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കര ന്റെയും അക്കമ്മയുടെയും മകനായി ജനിച്ച് വിഎസ് അച്യുതാനന്ദനെ അന്നത്തെ സാമൂഹിക പശ്ചാത്തലമാണ് ഒരു പോരാളിയാക്കി മാറ്റുന്നത്. എഴാംക്ലാസില്‍ പഠനം നിർത്തിയ വിഎസ് 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടക്കുന്നത്.
തുടക്കം മുതല്‍ തന്നെ ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളോടും ഇടതുപക്ഷ ആശയങ്ങളോടും ആഭിമുഖ്യം പുലർത്തിയ വിഎസ് 1940 ല്‍ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിനായി പി കൃഷ്ണപിള്ള വിഎസിനെ നിയോഗിച്ചതാണ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നിർണ്ണായകമായ ഒരു ഏടായി പിന്നീട് മാറിയത്.
പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കുന്നതിനിയില്‍ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചതോടെ ഒളിവില്‍ പോകേണ്ടി വന്നു. പിന്നീട് അറസ്റ്റിലായ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് പൊലീസിന്റെ ക്രൂര മർദ്ദനമായിരുന്നു. 1954 ല്‍ പാർട്ടി സംസ്ഥാന കമ്മിറ്റി അഗമായ വിഎസ് 56 ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ 59 ല്‍ സി പി ഐ ദേശീയ കൗൺസിൽ അംഗവുമായി.
1964 ല്‍ സി പി ഐ പിളരാനിടയായ ദേശീയ കൗൺസിൽ യോഗത്തില്‍ നിന്ന് ഇറങ്ങി വന്ന നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വിഎസ്. സി പി എം രൂപീകരിക്കപ്പെട്ടതോടെ കേന്ദ്രക്കമ്മറ്റിയംഗമായി. 1980 മുതല്‍ 91 വരയാണ് വിഎസ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലിരിക്കുന്നത്. 86 മുതല്‍ 2009 വരെ തുടർച്ചയായ 23 വർഷം പാർട്ടി പൊളിറ്റി ബ്യൂറോ അംഗമായും പ്രവർത്തിച്ചു.
പത്ത് തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച വിഎസ് ഏഴ് തവണ വിജയി ക്കുകയും മൂന്ന് തവണ തോല്‍ക്കുകയും ചെയ്തു. 1965 ല്‍ ആലപ്പുഴയില്‍ നിന്നായിരുന്നു അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കാനായിരുന്നു കന്നിയങ്കത്തിലെ വിധി. എന്നാല്‍ 1967 ല്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1970 ആർ എസ് പിയിലെ കെ കെ കുമാരപിള്ളയെ തോല്‍പ്പിച്ച് രണ്ടാമതും നിയമ സഭാംഗമായെങ്കിലും 77 ല്‍ ഇതേ കുമാരപ്പിള്ളയോട് പരാജയപ്പെടേണ്ടി വന്നു. 1991ൽ പാർട്ടിയുടെ ഉറച്ച സീറ്റായ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ച വിജയിച്ച വിഎസ് 1996 ല്‍ മാരാരിക്കുളത്ത് നിന്ന് പരാജയപ്പെട്ടത് കേരള രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. അന്ന് വിജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തേണ്ട നേതാവായിരുന്നു വിഎസ്.
2001 മുതല്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് വിഎസ് മത്സരിച്ചത്. 2006 ലെ വിജയ ത്തോടെ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. അതുവരെ ഒരു മന്ത്രി പദവി പോലും വഹിക്കാതെയാണ് വിഎസ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതെന്നാണ് ശ്രദ്ധേയം. 1992-1996, 2001-2006, 2011-2016 എന്നീ നിയമസഭകളിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച വിഎസ് 1998 മുതൽ 2001 വരെ എല്‍ ഡി എഫ് കണ്‍വീനർ 2016 ലെ പിണറായി വിജയന്‍ സർക്കാർ കാലത്ത് ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയർമാനുമായിരുന്നു.