റിയാദ്: സൗദി അറേബ്യ സന്ദർശിക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാർത്താസമ്മേളനത്തിനിടെയാണ് സൗദിയും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളും സന്ദർശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനങ്ങളിലൊന്നായി സൗദി സന്ദർശനം മാറും.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മഹാനായ മനുഷ്യനാണെന്നും ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സൗദി അറേബ്യ അമേരിക്കയിൽ 600 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. വാഷിങ്ടണിലെ സൗദി നിക്ഷേപത്തിന്റെ മൂല്യം ഒരു ട്രില്യൺ ഡോളറായി ഇരട്ടിയാക്കാനുള്ള സാധ്യതയെക്കുറിച്ച് സൗദി കിരീടാവകാശിയുമായി ചർച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു. അതേസമയം സൗദി കിരീടാവകാശിയുമായി സഹകരിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് സൗദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.