റിയാദ് : 16 വർഷമായി കൃഷിയിടത്തിൽ (മസ്റ) ജോലി ചെയ്യുന്ന ദാമോദരന് നാടണയാൻ തുണയായത് കേളി കലാസാംസ്കാരിക വേദിയുടെ കൈസഹായം. 2008ലാണ് തമിഴ്‌നാട് സ്വദേശി ദാമോദരൻ അൽഖർജിൽ മസ്റയിലെ ലേബർ ജോലിക്കായി എത്തിയത്. സൗദിയിൽ എത്തിയത് മുതൽ പാസ്പ്പോർട്ടും അക്കാമയും സ്പോൺസർ തന്നെയാണ് സൂക്ഷിക്കുന്നത്. മൂന്ന് വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുന്ന സമയത്ത് ടിക്കറ്റ് സഹിതം എയർപോർട്ടിൽ വെച്ച് സ്പോൺസർ പാസ്പോർട്ട് കൈമാറുകയാണ് പതിവ്. അത്തരത്തിൽ മൂന്ന് തവണ നാട്ടിൽ പോയ് വന്നു.
2017ലാണ് അവസാനമായി നാട്ടിൽ പോയത്. തുടർന്ന് 2020ൽ വ്യാപിച്ച കൊറോണ മഹാമാരിയിൽ ജോലിക്ക് പ്രതിസന്ധി നേരിടുകയും സ്പോൺസർ മസ്റ അടച്ചു പൂട്ടുകയും ചയ്തു. ദാമോദരന്റെ എക്സിറ്റ് അടിച്ചു എങ്കിലും വിവരങ്ങൾ അറിയിച്ചില്ല. സ്പോൺസറിൽ നിന്നും ജോലി നഷ്ട്ടപെട്ട ദാമോദരൻ അക്കാമ ഉണ്ടെന്ന ധാരണയിൽ മറ്റു ജോലികൾ ചെയ്ത് വരികയായിരുന്നു. 2022ൽ നാട്ടിൽ പോകാനായി സ്പോൺസറെ സമീപിച്ചപ്പോൾ പാസ്പോർട്ട് തിരികെ നൽകുകയായിരുന്നു. തുടർന്ന് ടിക്കറ്റിനും റീ-എൻട്രിക്കുമായി ജനറൽ സർവീസിനെ സമീപിച്ചപ്പോഴാണ് 2020ൽ എക്സിറ്റ് അടിച്ചതായി അറിയുന്നത്. എന്തു ചെയ്യണമെന്നറിയാതെ വീണ്ടും ജോലികളിൽ മുഴുകി. ഒരു വർഷത്തിന് ശേഷമാണ് സുഹൃത്തുക്കൾ മുഖേന നിയമ സഹായത്തിനായി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുന്നത്.
കേളി അൽഖർജ് ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയും എംബസ്സിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എക്സിറ്റ് ലഭിച്ച ശേഷം നാട് വിടാത്തതിനാൽ 1000 റിയാൽ പിഴ അടക്കേണ്ടതായി വന്നു. കേളി പ്രവർത്തകർ പിഴ അടക്കുന്നതിന്ന് വേണ്ട സഹായങ്ങൾ നൽകി. ഇന്ത്യൻ എംബസ്സിയുടെ ഇടപെടലിലൂടെ എക്സിറ്റ് നേടുകയും ചെയ്തു. ലഭിച്ച സഹായങ്ങൾക്ക് നന്ദി പറഞ്ഞ ദാമോദരൻ ഏഴു വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു.
കേളി ജീവകാരുണ്യ വിഭാഗം ചെയർമാൻ നാസർ പൊന്നാനി അൽഖർജ് ഏരിയ ജീവകാരുണ്യ കമ്മിറ്റി അംഗം നൗഫൽ എന്നിവർ ദമോദരന് യാത്രാ രേഖകൾ കൈമാറുന്നു.