
മുംബൈ: തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നവനീത് റാണയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷ കക്ഷികൾ. നവനീത് റാണ പറഞ്ഞത് സത്യമാണെന്നും വോട്ടർമാരുടെ മാനസികാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും പ്രതിപക്ഷമായ മഹാവികാസ് അഘാഡി പരിഹസിച്ചു. തിങ്കളാഴ്ച അമരാവതിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിക്കിടെ ആയിരുന്നു റാണയുടെ വിവാദ പ്രസംഗം.
പഞ്ചായത്ത് തിരഞ്ഞെടുപ്പുപോലെ ലോക്സഭാ തിരഞ്ഞെടുപ്പിനെയും നേരിടണം. ഉച്ചയ്ക്ക് 12 മണിക്കകം എല്ലാ വോട്ടർമാരേയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്. 2019-ലും മോദി തരംഗം ഉണ്ടായിരുന്നു. എന്നാൽ, സ്വതന്ത്ര സ്ഥാനാർഥിയായ ഞാൻ അന്ന് വിജയിച്ചു”, എന്നായിരുന്നു റാണ പറഞ്ഞത്. 2019-ൽ എൻസിപി പിന്തുണയോടെ വിജയിച്ച നവനീത് റാണ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു.
വീഡിയോ വൈറലായതോടെ എൻസിപി ശരദ്പവാർ വിഭാഗവും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും രംഗത്തെത്തി. റാണയുടെ പ്രസംഗം ബിജെപി അണികളെ പരിഭ്രാന്തരാക്കിയെന്നും സംസ്ഥാനത്തെ 45 സീറ്റിലും പ്രതിപക്ഷ സഖ്യം വിജയിക്കുമെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. റാണ പറഞ്ഞത് വാസ്തവമാണെന്നും അതിനാലാണ് മറ്റു പാർട്ടികളിലെ നേതാക്കന്മാരെ ബിജെപിയിൽ എത്തിക്കുന്നതെന്നുമായിരുന്നു എൻസിപി വക്താവ് മഹേഷ് തപസെയുടെ വാദം.
പ്രസംഗം വിവാദമായതോടെ പ്രസ്താവന തിരുത്തുമായി റാണ രംഗത്തെത്തി. വീഡിയോ എഡിറ്റ് ചെയ്ത് പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യത്ത് മോദി തരംഗം ഉണ്ടെന്നും അവർ പറഞ്ഞു. മോദിയുടെ പ്രവർത്തനം ജനങ്ങൾക്ക് അറിയാമെന്നും ഇത്തവണ 400 സീറ്റുകൾ നേടുമെന്നും റാണ വ്യക്തമാക്കി.