
ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളു ടെ സംവിധായകൻ കൂടിയായിരുന്നു.
അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹ കനുളള ദേശീയപുരസ്‌കാരം സ്വന്തമാക്കിയ ആനന്ദ് സംവിധായകരായ ശങ്കറിന്റെയും പ്രിയദർശ ന്റേയും ഏറ്റവും പ്രിയപ്പെട്ട ഛായാഗ്രാഹ കനായിരുന്നു. മുതൽവൻ,ബോയ്സ്, ശിവാജി തുടങ്ങി വമ്പൻ ഹിറ്റുകളാണ് ശങ്കറും ആനന്ദുമായുളള കൂട്ടുകെട്ടിൽ പിറന്നു.
ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് സിനിമാജീവിതം തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായത്.ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി തുടങ്ങി ഹിന്ദിയിൽ നാല് സിനിമകൾക്ക് ഛായാഗ്രഹണം ചെയ്തു.
ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂ ടെയാണ് സംവിധായകനായത്.സൂര്യ, തമന്ന എന്നിവർ അഭിനയിച്ച അയൻ ആണ് സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രം. സൂര്യയുടെ കരിയറിലെ വലിയൊരു ഹിറ്റായി ചിത്രം മാറി. ജീവയെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രം ‘കോ’യും ഹിറ്റായിരുന്നു. മാട്രാൻ, അനേകൻ, കാപ്പാൻ എന്നിവയാണ് സംവിധാനം ചെയ്ത മറ്റുസിനിമകൾ. മോഹൻലാലും സൂര്യയും പ്രധാനവേഷങ്ങ ളിലെത്തിയ കാപ്പാൻ ആണ് അവസാനം സംവിധാനം ചെയ്‌ത ചിത്രം.