തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടലില്‍ വീണവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ രണ്ട് പേരെ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു. വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. കടല്‍ വളരെ ക്ഷുബ്ധമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഈ സമയത്താണ് അപകടം ഉണ്ടായിരിക്കുന്നത്. ലൈഫ് ഗാര്‍ഡുമാരും പ്രദേശത്തുണ്ടായി രുന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിജാണ് 2023 ഡിസംബർ 26ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിജാണ് വർക്കല യിലേത്. തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും കടൽപാലം ഒരുക്കിയിരിക്കുന്നത്.
ഒരേ സമയം നൂറുപേർക്ക് ബ്രിജിൽ കയറാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. 11 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല നഗരസഭ എന്നിവരുടെ സഹകരണത്തോടെ യാണ് ബ്രിജ് സ്ഥാപിച്ചത്.
അതെസമയം ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നുണ്ടായ അപകടത്തില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.