ജിസാൻ: മഹാത്മ ഗാന്ധിജിയുടെ എഴുപത്തിയാറാമത് രക്തസാക്ഷിദിനത്തിൻറെ ഭാഗമായി ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ(ജല) ജിസാൻ സിറ്റി വെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച ‘ഗാന്ധി സ്‌മൃതി-2024’ സമകാലിക ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച ചർച്ചകൾ കൊണ്ട് ശ്രദ്ധേയ മായി. ഗാന്ധി അനുസ്‌മരണ പരിപാടികൾ ജല കേന്ദ്രകമ്മിറ്റി സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു.

‘ഗാന്ധിജിയും മതനിരപേക്ഷ ഇന്ത്യയും’ എന്ന വിഷയത്തിൽ ജല മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത് പ്രഭാഷണം നടത്തി. ഹിന്ദുത്വവാദികളുടെ ഹിന്ദുത്വരാഷ്‌ട്ര സങ്കൽപ്പത്തിന് കടകവിരുദ്ധമായി മതനിരപേക്ഷ ഇന്ത്യയെ വിഭാവന ചെയ്‌തതിനും വർഗീയതയ്‌ക്കെതിരെ നിരന്തരമായി പൊരുതിയതിനുമാണ് ഗാന്ധിജിയെ ഹിന്ദുത്വ വർഗീയവാദികൾ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയും ദേശീയതയും മതനിരപേക്ഷതയും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് വർത്തമാനകാലത്ത് നേരിടുന്നതെന്നും ഗാന്ധിജിയും ദേശീയ നേതാക്കളും സ്വപ്നം കണ്ട ഇന്ത്യ എന്ന മഹത്തായ ആശയവും ബഹുസ്വരമൂല്യങ്ങളും ഇല്ലാതാക്കി ജനാധിപത്യ സംവിധാനത്തെ ദുരുപയോഗപ്പെടുത്തികൊണ്ട് സമഗ്രാധി പത്യസ്വഭാവമുള്ള ഒരു മതരാഷ്‌ട്രത്തിനായി സംഘപരിവാർ ശക്തികൾ ഗൂഢനീക്ക ങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിറ്റ് വൈസ് പ്രസിഡൻറ് വസീം മുക്കം അധ്യക്ഷത വഹിച്ചു. ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി, പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ, ഡോ.ജോ വർഗീസ്, ഡോ.രമേശ് മൂച്ചിക്കൽ എന്നിവർ ഗാന്ധി അനുസ്‌മരണ പ്രഭാഷണങ്ങൾ നടത്തി. സെക്രട്ടറി അനീഷ് നായർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. യൂണിറ്റ് സെക്രട്ടറി സിയാദ് പുതുപ്പറമ്പിൽ സ്വാഗതവും ബിനു ബാബു നന്ദിയും പറഞ്ഞു.
‘ഗാന്ധിജിയുടെ ജീവിതവും പോരാട്ടവും’ എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനവും നടന്നു. രക്ഷാധികാരി സമിതി അംഗങ്ങളായ വെന്നിയൂർ ദേവൻ, സണ്ണി ഓതറ, യൂണിറ്റ് ഭാരവാഹികളായ അന്തുഷ ചെട്ടിപ്പടി, ജിബിൻ, ജിനു എന്നിവർ നേതൃത്വം നൽകി.