
കൊഴിഞ്ഞാമ്പാറ: പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം. മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫിസിന് സമീപത്തായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഉഴവർ ചന്ത കെട്ടിടത്തിലായിരുന്നു തീപിടുത്തമുണ്ടായത്.
പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ഇവിടെ കൂട്ടിയിട്ട് ശേഷമാണ് വേർതിരിച്ചിരുന്നത്. ഇത്തരത്തിൽ വേർതിരിച്ച പ്ലാസ്റ്റിക്ക് പകുതിയോളം കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെനിന്നും കൊണ്ടുപോയിരുന്നു. അടുത്ത ദിവസങ്ങളിൽ കൊണ്ടുപോകുന്നതിനായി സൂക്ഷിച്ച മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക് മാലിന്യവും, മറ്റു മാലിന്യങ്ങളുമാണ് വെള്ളിയാഴ്ച രാത്രി അഗ്നിക്കിരയായത്.
സംഭവ സമയത്ത് തൊഴിലാളികൾ ഒന്നുമില്ലാത്തതിനാൽ ആളപായമില്ല. മാലിന്യം സൂക്ഷിച്ച കെട്ടിടവും പൂർണമായും കത്തിയമർന്നു. ചിറ്റൂർ, കഞ്ചിക്കോട്, കൊല്ലങ്കോട് എന്നീ ഭാഗങ്ങളിൽ നിന്നും മൂന്നു യൂണിറ്റ് അഗ്നിശമന സേന എത്തി മണിക്കൂറുകൾ പരിശ്രമിച്ചിട്ടും തീ പൂർണമായും കെടുത്താനായില്ല.