
മനാമ: ബഹറൈനില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം തൊഴിലാളി ദിനമായ മെയ് ഒന്ന് മുതൽ നിലവിൽ വന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വരുന്ന തൊഴിലുടമകളിൽ 92 ശതമാനം പേരും സംവിധാനത്തിൽ പങ്കാളികളായതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ശേഷിക്കുന്നവരെയും സംവിധാനത്തിൽ ചേർക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, മൂന്ന് ഘട്ടങ്ങളായാണ് സംവിധാനം നടപ്പാക്കുന്നതെന്നും എൽ എം ആർ എ അധികൃതർ അറിയിച്ചു. 500ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ മേയ് ഒന്ന് മുതലും 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതലും ഒന്ന് മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ അടുത്ത ജനുവരി ഒന്നു മുതലുമാണ് സംവിധാനം നടപ്പാക്കേണ്ടത്.
പുതിയ സംവിധാനപ്രകാരം ശമ്പളം നൽകുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ അംഗീകാര ത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലോ ബാങ്കിലോ ജീവനക്കാരുടെ പേരിൽ അക്കൗണ്ട് തുടങ്ങണം. സ്വദേശികൾക്കും പ്രവാസികൾക്കും ഇത് ബാധകമാണ്.