തിരുവല്ല: ഗുണമേന്മയുള്ള നെൽവിത്ത് കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി ‘ജപ്പാൻ വയലറ്റ്’ വാർ നെല്ലിനം അപ്പർ കുട്ടനാട്ടിൽ കൃഷിയിറക്കി. പോഷകമൂല്യം ഏറെയുള്ളതെന്ന് പഠനം

തിരുവല്ല: ഗുണമേന്മയുള്ള നെൽവിത്ത് കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി ‘ജപ്പാൻ വയലറ്റ്’ വാർ നെല്ലിനം അപ്പർ കുട്ടനാട്ടിൽ കൃഷിയിറക്കി. പോഷകമൂല്യം ഏറെയുള്ളതും കീടപ്രതിരോധശേഷി കൂടിയതുമായ ഇനമാണിത്.വിത്ത് ഉത്പാദിപ്പിച്ച് കൂടുതലിടത്ത് പുതിയ ഇനത്തിന്റെ കൃഷി നടപ്പാക്കുകയാണ് ലക്ഷ്യം. നിരണം അരിയോടിച്ചാൽ പാടത്ത് രണ്ടര ഏക്കറിലാണ് പുതിയ നെല്ല് വളരുന്നത്. കുട്ടനാടൻ മേഖലയിൽ ആദ്യമായാണ് വയലറ്റ് വാർ നെല്ലിനത്തിന്റെ കൃഷി നടത്തുന്നത്.
ചെടിക്കും കതിർമണികൾക്കും വയലറ്റ് നിറമുള്ള നെല്ലിനത്തിന്റെ മൂലകുടുംബം ജപ്പാനാണ്. കേരളത്തിലെ പ്രകൃതിക്ക് അനുയോജ്യമായി തദ്ദേശീയ വിത്തിൽ ബ്രീഡിങ് നടത്തിയാണ് ‘ജപ്പാൻ വയലറ്റ് വാർ’ ഇവിടെ എത്തിച്ചത്. കേരളത്തിൽ ഏറെ ജനപ്രിയമായ ജ്യോതി നെല്ലിനത്തിനോട് സാദൃശ്യമുള്ളതാണ് ജപ്പാൻ വിത്ത്.
ജ്യോതിക്ക് വേണ്ടതുപോലെ 110 ദിവസമാണ് ജപ്പാൻ വിത്തിന്റെയും വിളവെടുപ്പുകാലം. കീടബാധ ആക്രമണം തീരെക്കുറവ്. ജലാംശം ഏറെയുള്ള പുഞ്ചനിലങ്ങളിൽ നന്നായി വളരും. ഏക്കറിന് ശരാശരി 25 ക്വിന്റൽ വിളവ് ലഭിക്കുമെന്ന് സംസ്ഥാന സീഡ് ഫാം സീനിയർ അഗ്രികൾച്ചറൽ ഓഫീസർ മാത്യു എബ്രഹാം പറഞ്ഞു.
ഒരുകിലോ വിത്തിന് 50 രൂപയാണ് ഇപ്പോഴത്തെ വില. വാണിജ്യാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയിട്ടില്ലാത്തതിനാൽ അരിവില നിശ്ചയിച്ചിട്ടില്ല. ഏകത ഫാർമർ പ്രൊഡ്യൂസർ സംരംഭത്തിന്റെ ഭാഗമായ ഗോവർദ്ധൻ പ്രകൃതികൃഷി പ്രചാരക സംഘം കർഷക ഗ്രൂപ്പ് ആണ് അരിയോടിച്ചാലിൽ ജപ്പാൻ വിത്ത് വിതച്ചത്. സംസ്ഥാന സീഡ് ഫാമിൽനിന്ന് വിത്ത് എത്തിച്ചു. 30 ദിവസം പ്രായമായ നെല്ല് ഏപ്രിൽ ആദ്യവാരത്തിൽ വിളവെടുക്കും