ഇതാദ്യമായി സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍; തെരഞ്ഞെടുപ്പ് എതിരില്ലാതെ


ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് സോണിയ ഗാന്ധി രാജ്യസഭയില്‍ എത്തുന്നത്. സോണി ഗാന്ധിയ്‌ക്കൊപ്പം ബിജെപി നേതാക്കളായ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോഡ് എന്നിവരും സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ആറ് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാരെ സോണിയ നേരത്തെ അറിയിച്ചിരുന്നു. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച സോണിയ തന്റെ കുടുംബത്തിന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും അഭ്യര്‍ഥിച്ചിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാലാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറാനുള്ള തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1998 മുതല്‍ 2022 വരെ 22 വര്‍ഷക്കാലം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു. 1999ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നും കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട അവര്‍ അമേഠി നിലനിര്‍ത്തി. 2004ല്‍ അമേഠി രാഹുല്‍ ഗാന്ധിക്ക് വിട്ടുകൊടുത്ത് സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറി

രാജസ്ഥാനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 56 രാജ്യസഭാംഗങ്ങള്‍ ഏപ്രിലില്‍ വിരമിക്കും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും 1964 ഓഗസ്റ്റ് മുതല്‍ 1967 ഫെബ്രുവരി വരെ രാജ്യസഭയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സോണിയ രാജ്യസഭയിലെത്തിയതോടെ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.


Read Previous

തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സിബിഐ അന്വേഷിക്കും

Read Next

ഗുരുഗ്രാമില്‍ 50 കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്, നീക്കം ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് തടയാന്‍; ഏകാധിപത്യമെന്ന് കര്‍ഷക നേതാക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »