ചെന്നൈ: നഗരങ്ങളിലെ പുറംപോക്ക് ഭൂമിയിൽ സ്ഥിരമായി താമസിക്കുന്നവർക്ക് പട്ടയം നൽകാൻ തമിഴ്നാട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. 63 വർഷമായി തുടരുന്ന ഭൂപ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്. തർക്കഭൂമിയല്ലാത്ത പുറംപോക്കിൽ കഴിയുന്ന 86,000 പേർക്ക് പട്ടയം ലഭിച്ചേക്കും. ചെന്നൈ നഗരത്തിൽ മാത്രം 29,100 പേർ ഈ വിഭാഗത്തിൽപെട്ട സ്ഥലത്തുണ്ട്.

പാവപ്പെട്ടവരുടെ വളരെക്കാലമായുള്ള ആവശ്യമാണ് പരിഹരിച്ചത് എന്ന നിലയിൽ. തന്റെ സർക്കാർ എല്ലാ വിഭാഗക്കാർക്കുമുള്ളതാണ്. ആറുമാസത്തിനുള്ളിൽ പട്ടയം ലഭ്യമാക്കും. താൻ അധികാരത്തിൽ വന്നതിനുശേഷം, ഡി.എം.കെ ജനങ്ങൾക്ക് 12.29 ലക്ഷത്തിലധികം പട്ടയങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ചരിത്ര പരമായ തീരുമാനാമാണിതെന്ന് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ പറഞ്ഞു.
7,375 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. അഞ്ച് കമ്പനികള്‍ തമിഴ്നാട്ടിൽ അവരുടെ പദ്ധതികൾ ആരംഭിക്കും. ഇതിലൂടെ ഏകദേശം 19,300 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പെരമ്പല്ലൂർ, തൂത്തുക്കുടി, തൃച്ചി, വെല്ലൂർ ജില്ലകളിലായിരിക്കും ഈ പദ്ധതികൾ ആരംഭിക്കുക.
ജന സമ്പർക്ക പരിപാടിയുമായി സ്റ്റാലിൻ
ജനസമ്പർക്ക പരിപാടിയുമായി മുന്നോട്ടു പോവുകയാണ് എം.കെ സ്റ്റാലിൻ. വിജയ് ടി.വി.കെയുടെ ആദ്യസമ്മേളനം നടത്തിയ വില്ലുപുരത്തായിരുന്നു ആദ്യ ജനസമ്പർക്ക പരിപാടി. വിജയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിനുവേണ്ടിയായിരുന്നു അത്. വില്ലു പുരത്ത് ജനങ്ങളുടെ ഇടയിലേക്ക് അദ്ദേഹം എത്തുകയും ചെയ്തു. കേന്ദ്ര ബഡ്ജറ്റിനു ശേഷം ബി.ജെ.പിയെ ശക്തമായി വിമർശിച്ചുകൊണ്ടാണ് ജില്ലാകേന്ദ്രങ്ങളിൽ അദ്ദേഹം സംസാരിക്കുന്നത്.
ഇന്നലെ ഈറോഡായിരുന്ന മുഖ്യമന്ത്രി ഇന്ന് കടലൂരിൽ എത്തും. കേന്ദ്ര ബഡ്ജറ്റിൽ തമിഴ്നാടിനെ അവഗണിച്ചുവെന്ന് എല്ലായിടത്തും സ്റ്റാലിൻ പ്രസംഗിക്കുന്നുണ്ട്. ഗവർണർ ആർ.എൻ.രവി കടമ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.