ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: തൃപ്പൂണിത്തുറയിൽ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകൻ വീട്ടിൽ ഉപേക്ഷിച്ച് പോയത്. ഏരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് അച്ഛൻ ഷൺമുഖനെ ഉപേക്ഷിച്ച് പോയത്.
സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. മകൻ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോൾ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് പോലീസിനോട് വ്യക്തമാക്കിയത്.
ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവ് ഷൺമുഖനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അജിത്ത് കിടപ്പുരോഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സാമ്പത്തികപ്രശ്നം കാരണമാണ് അച്ഛനെ നോക്കാൻ സാധിക്കാത്തതെന്നാണ് പോലീസിനോട് അജിത്ത് വ്യക്തമാക്കിയത്. അജിത്തിന്റെ രണ്ട് സഹോദരിമാരെ ഇവരുടെ വീട്ടിൽ കയറാനോ അച്ഛനെ കാണാനോ അനുവദിച്ചിരുന്നില്ലെന്നും സഹോദരി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സഹോദരങ്ങളുമായുള്ള തർക്കത്തിൽ മുമ്പ് പലതവണ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിട്ടുള്ളതായി തൃപ്പൂണിത്തുറ പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വീട്ടിൽ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് അച്ഛനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് വയോധികൻ ഉള്ളത്. 10 മാസങ്ങൾക്കുമുമ്പാണ് ഇവർ തൃപ്പൂണിത്തുറയിൽ വാടകയ്ക്കെത്തിയത്. അജിത്തും വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. വാടക നൽകാതായപ്പോൾ അജിത്തിനോട് വീട് ഒഴിയാൻ പറഞ്ഞിരുന്നുവെന്നും പിന്നാലെ പോലീസിൽ പരാതിയും നൽകിയിരുന്നതായും വീട്ടുടമ പറയുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങളെല്ലാം മാറ്റി അച്ഛനെ വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വീട് മാറിയിട്ടും വീട് മാറുന്നതിനായി രണ്ട് ദിവസത്തെ അവധികൂടി ഉടമയോട് ചോദിച്ചിരുന്നതായും വീട്ടുടമ പറഞ്ഞു.
പിതാവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പാലിയേറ്റീവ് കെയർ അംഗങ്ങളെ വിവരമറിയിക്കുകയും അവരെത്തി അവശനിലയിലായിരുന്ന അച്ഛനെ പരിപാലിക്കുകയും ചെയ്തു. ഇതിന് ശേഷണാണ് ഇദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
