ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രി ഏദനിലെ വിമാന ത്താവളത്തിൽ എത്തിയ പ്രേമകുമാരി റോഡ് മാർഗം സനയിലേക്ക് പോകും. നിമിഷ പ്രിയയെ ജയിലെത്തി കണ്ടതിന് ശേഷം യെമനിലെ ഗോത്രതലവന്മാരെ അടക്കം പ്രേമകുമാരി കാണും. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തെയും പ്രേമകുമാരി കാണും.

2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി മോചനം സാധ്യമാക്കാൻ ആണ് ശ്രമം. മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പ്രേമകുമാരിക്ക് ഒപ്പം ഉണ്ട്.
ശനിയാഴ്ച പുലർച്ചെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രേമകുമാരിയും സാമുവൽ ജെറോമും മുംബൈ വഴി യെമനിലേക്ക് പുറപ്പെട്ടത്. ശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതിയും തള്ളിയിരുന്നു.
ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. യെമനിലെ സർക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സാഹചര്യത്തിൽ ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്.