ലോക്ഡൗണിൽ സിഗരറ്റുകിട്ടാതായപ്പോളാണ്
രൂപാബീഡി വലിക്കാമെന്നുകരുതിയത്.
പരിചയമില്ലാത്ത രുചിപറത്തിയ
പുകച്ചുരുളുകളിലൊരു ബംഗാളിപ്പെൺകൊടിയുടെ
കരുവാളിച്ച സുന്ദരമുഖം!
അത്ഭുതവിളക്കിൽനിന്നുയർന്ന ഭൂതംപോലെ!
മിഡ്നാപ്പൂരിലെ തെരുവുകളിലെ
മീൻമണവും ചെളിച്ചൂരും
കത്തിയെരിയുന്ന ബീഡിയിലയിലൂടെ
ചുണ്ടുകളിലേക്കു പടരുന്നുവോ?!
അവൾ സംസാരിക്കാൻ മുതിരുന്നപോലെ!..
ഇല്ലാ, അവളുടെ നാവുകൾക്കു സംസാരശേഷിയില്ലാ.
പൊട്ടിയ മുറം മടിയിൽവെച്ചവളിരിക്കുമ്പോൾ
കീറിയ പാവാടവിടവിലൂടെ
തുടയുടെ മിനുപ്പ് വെളിച്ചംകാണുന്നു.
ഓടയിൽനിന്നു പാറിവന്നൊരു കൊതുക്
ബീഡിതെരുക്കുന്ന കൈകളിൽ കടിക്കുന്നു.
അന്തിക്കു പട്ടമോന്തിവന്ന കാരണവർ,
പച്ചബീഡിയെടുത്ത് തീക്കൊള്ളിയിൽ കോർക്കുന്നു.
അടുപ്പിൽ അരിയുംകല്ലും തിളച്ചുമറിയുന്നു.
മുഖം തെല്ലുമുയർത്താതെയവൾ ബീഡിതെരുക്കുന്നു.
ഒരു പൂച്ചക്കണ്ണ് ജനലഴികളിൽ തിളങ്ങുന്നു.
ഉരലിലിട്ടിടിച്ച ഉണക്കസ്രാവ് ചുട്ടുതിന്ന
രുചിയോർത്തിട്ടാവാം.
മണ്ണെണ്ണവറ്റിയ പാട്ടവിളക്ക്,
പണിനിറുത്താനുള്ള ആളൽ തുടങ്ങുന്നു.
തെരുത്ത ബീഡികൾ പൊതിഞ്ഞുവെച്ച മുറം
ഇരുമ്പുകട്ടിലിനടിയിലേക്കു നീളുന്നു.
മീൻചാറിൽ മുങ്ങിയ ചോറുചവയ്ക്കുമ്പോൾ
മർമ്മരംപോലെ കല്ലുകടിശബ്ദങ്ങൾ.
കുറ്റിയിടാത്ത കൂരവാതിലാരോ തുറക്കുന്നു.
ബീഡിപ്പുക മാറാലകളെ കറുപ്പിക്കുന്നു.
ചിലന്തികൾ മദോന്മത്തരാകുന്നു.
രാത്രിയിലും കണ്ണുകാണുന്ന ചിലന്തികൾ!
പാവാടയുടെ കീറൽ വലുതാകുന്നു.
കോലായിൽ, കാരണവരുടെ ചിലമ്പിച്ച ചുമ.
സമയമേറെയായെന്ന സൂചന!
ബീഡിമണമതാ പുറത്തേക്കുപരക്കുന്നു.
ഒരു ചില്ലുകുപ്പിയിലെ പട്ട,
അണ്ണാക്കുകളെ ആർദ്രമാക്കുന്നു.
മിഡ്നാപ്പൂരിൽ വീണ്ടും സൂര്യനുദിക്കുന്നു
എല്ലാം ആവർത്തിക്കപ്പെടുന്നു!
ചുണ്ടുകളിലേക്കു പൊള്ളലെത്തിയിരിക്കുന്നു.
വലിച്ചെറിഞ്ഞ ബീഡിക്കുറ്റി മഴവെള്ളത്തിലൂടെ
ഒഴുകിയൊഴുകി, ഒഴുകിയൊഴുകിയൊഴുകി…
ജോയ് ഗുരുവായൂർ.
കവി, ചെറുകഥാകൃത്ത്, ലേഖകൻ എന്നിങ്ങനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവം. ഒരു കഥാസമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്. ഗുരുവായൂർ സ്വദേശി, മുംബൈ പ്രവാസി.