കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഡൊമിനിക് മാര്‍ട്ടിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീ ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാര്‍ട്ടില്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
കടവന്ത്ര സ്വദേശിയാണ് മാര്‍ട്ടിന്‍. തമ്മനത്ത് വാടക വീട്ടില്‍ താമസം തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതോടെയാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചതത്രെ. മകന്‍ വിദേശത്താണുള്ളത്. സൗമ്യനായ മനുഷ്യനാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു വീടിന്റെ മുകളിലെ നിലയിലാണ് ഡൊമിനിക് മാര്‍ട്ടിനും കുടുംബവും താമസിക്കുന്നത്. വാടക കൃത്യമായി തരാറുണ്ടെന്ന് വീട്ടുടമ ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു അടുപ്പ് മാര്‍ട്ടിന്‍ വാങ്ങിയിരുന്നു. ഇനി പുക കാണാന്‍ സാധ്യതയുണ്ടെന്നും ഒന്നും കരുതരുതെന്നും മാര്‍ട്ടിന്‍ പറഞ്ഞതായും ജലീല്‍ പ്രതികരിച്ചു.
മാര്‍ട്ടിന്‍ രാവിലെ അഞ്ച് മണിക്കാണ് ഇന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഭാര്യയില്‍ നിന്ന് കളമശ്ശേരി പോലീസ് മൊഴിയെടുത്തു. സ്‌ഫോടനം നടക്കുന്ന വേളയില്‍ മാര്‍ട്ടിന്‍ കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നുവെന്നാണ് പോലീസ് മനസിലാക്കുന്നത്.
സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ മാര്‍ട്ടിന്‍ പകര്‍ത്തിയെന്നും പറയപ്പെടുന്നു. സ്‌ഫോടനം നടന്ന പിന്നാലെ മാര്‍ട്ടിന്‍ ബൈക്കില്‍ തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തി. ഇതിനിടെയാണ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്ത് സ്‌ഫോടനം നടത്തിയ കാര്യം അറിയിച്ചത്.
താനാണ് സ്‌ഫോടനം നടത്തിയതെന്നും യഹോവ സാക്ഷികളുടെ വിശ്വാസം രാജ്യ ത്തിന് വിരുദ്ധമാണെന്നും അതിനാലാണ് സ്‌ഫോടനം നടത്തിയതെന്നും വീഡി യോയില്‍ പറയുന്നു. കൊടകര പോലീസ് സ്‌റ്റേഷനിലെത്തി മാര്‍ട്ടിന്‍ കുറ്റമേറ്റു പറഞ്ഞു. മൊബൈലിലെ രേഖകളും കാണിച്ചുവത്രെ. ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ കളമശ്ശേരിയിലെത്തിച്ചു. അതേസമയം, ഇനിയും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരേണ്ടതുണ്ട്. ഇയാള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് പ്രധാനമായും അറിയേണ്ടത്.
ഇന്റര്‍നെറ്റില്‍ നിന്നാണ് സ്‌ഫോടക വസ്തു നിര്‍മാണം പഠിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സ്ത്രീയെ സംബന്ധിച്ച വിവരങ്ങളും കണ്ടെത്തേണ്ടതുണ്ട്. അതേസമയം, സ്‌ഫോടന ത്തില്‍ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് ഇവര്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.