കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവു മായി എഴുത്തുകാരൻ എൻഇ സുധീർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിൽ വച്ച് മുഖ്യ പ്രഭാഷകനായ എംടി നടത്തിയ പ്രസംഗമാണ് വിവാദമായത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗം രാഷ്ട്രീയ വിമർശനമാണെന്ന ആരോപണമാണ് ഉയർന്നത്
ഇഎംഎസിനെപ്പോലൊരു നേതാവ് കാലത്തിൻ്റെ ആവശ്യമാണെന്ന് എംടി പറഞ്ഞു. തെറ്റുപറ്റിയാൽ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവായിരുന്നു ഇഎംഎസ്. അതുകൊണ്ടാണ് ഇഎംഎസ് മഹാനായ നേതാവായതെന്നും എം.ടി ചൂണ്ടിക്കാട്ടി. അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസര മാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടിയെന്നും എംടി പ്രസംഗ മധ്യേ വ്യക്തമാക്കിയിരുന്നു. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടു കളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി വാസുദേവൻ നായർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
എൻ ഇ സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ KLF ഉദ്ഘാടന വേദിയിൽ ചിലതു പറയു മെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു. എംടി എന്നോട് പറഞ്ഞത് ഇതാണ്.
” ഞാൻ വിമർശിക്കുകയായിരുന്നില്ല . ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കി യാൽ അത്രയും നല്ലത്. “തന്റെ കാലത്തെ രാഷ്ട്രീയയാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.