ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളേയും മോചിപ്പിച്ചാൽ മാത്രമേ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾക്കു പ്രസക്തിയുള്ളൂ. വെടിനിർത്തൽ ആവശ്യമാണ്. എന്നാൽ, അതിനു മുൻപ് ബന്ദികളെ മോചിപ്പിക്കണം. അതിനുശേഷം ചർച്ചകളാകാം. ഗാസയിലെ സ്ഥിതി സംബന്ധിച്ച് മാർപാപ്പയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഗാസയിലെ സംഭവവികാസങ്ങളെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്’ – ബൈഡൻ പറഞ്ഞു.
ഇതിനിടെ, രണ്ടു ബന്ദികളേക്കൂടി ഹമാസ് മോചിപ്പിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വയോധികരായ രണ്ട് ഇസ്രയേലി സ്ത്രീകളെയാണ് ഹമാസ് വിട്ടയച്ചത്. നൂറിത് കൂപ്പർ (79), യോചേവദ് ലിഫ്ഷിറ്റ്സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ മാനുഷിക പരിഗണന വച്ചാണ് ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് പ്രതികരിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെൽ അവീവിലേക്കു മാറ്റി. അതേസമയം, ഇന്നു മോചിപ്പിച്ച രണ്ടു പേരുടെയും ഭർത്താക്കൻമാർ ബന്ദികളായി തുടരുകയാണ്. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേൽ നൽകുന്ന വിവരം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിത ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസയിൽ ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നു. കൊല്ലപ്പെട്ടവരിൽ പകുതിയോളം കുട്ടികളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടിക്കാൻ ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,400ലേറെപ്പേർ ഇസ്രയേലില്‍ കൊല്ലപ്പെട്ടു.