കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോൺഡ്രി കന്പനികൾ കുവൈറ്റിൽ അടച്ചുപൂട്ടി. ജീവനക്കാർക്ക് ശന്പളവും വാടകയും നൽകാൻ സാധിക്കാത്തതിനാൽ ആണ് കന്പനികൾ അടച്ചുപൂട്ടിയതെന്ന് കുവൈറ്റ് പ്രദേശിക അറബ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ലോൺഡ്രി കന്പനികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 50 ലോൺഡ്രി കന്പനികൾ സ്ഥിരമായും. 400 എണ്ണം താത്കാലികമായും അടച്ചു പൂട്ടിയതായി കുവൈറ്റ് ഫെഡറേഷൻ ഓഫ് ലോൺഡ്രി ഷോപ്പ് ഓണേഴ്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ജമാൽ അൽ അൻസാരി അറിയിച്ചു.
കുവൈറ്റിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. കൊവിഡ് മൂലം വലിയ സാന്പത്തിക നഷ്ടമാണ് ഓരോ കന്പനിക്കും ഉണ്ടായിട്ടുള്ളത്. കുവൈറ്റിൽ രാത്രി കാല കർഫ്യൂ ഇപ്പോൾ നിലനിൽക്കുണ്ട്. കർഫ്യു സമയത്തും ലോൺഡ്രി സർവീസുകൾക്ക് അനുമതി നൽകണമെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹയ്ക്ക് കന്പനികൾ നിവേദനം നൽകിയിട്ടുണ്ട്.
ലോൺഡ്രി ജീവനക്കാർക്ക് ഡെലിവറി സർവ്വീസ് നടത്താന്‍ അനുവദിച്ചാൽ ഇപ്പോഴുള്ള പ്രശ്നത്തിന് ഒരു ചെറിയ അളവിൽ പരിഹാരം ആകും എന്നാണ് കന്പനി പറയുന്നത്. ഇന്നലെ മുതൽ കർഫ്യൂ സമയത്തിൽ കുവൈറ്റ് ചെറിയ മാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചു വരെയാണ് പുതുക്കിയ സമയം. സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗി ക്കാൻ പാടില്ല. റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുവരെ പുറത്തിറങ്ങി നടക്കാൻ അനുമതി നൽകിയിട്ടുണ്ട്.