കേടായ വിവാഹ സാരി മാറ്റി നല്‍കിയില്ല; കല്യാണ്‍ സില്‍ക്‌സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി


കൊച്ചി: നിര്‍മാണത്തില്‍ ന്യൂനതയുള്ള വിവാഹ സാരി മാറ്റി നല്‍കാന്‍ വിസമ്മതിച്ച കല്യാണ്‍ സില്‍ക്‌സിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ച വീട്ടമ്മയ്ക്ക് അനുകൂല വിധി. പരാതിക്കാരിയായ വീട്ടമ്മയ്ക്ക് കോടതി ചിലവടക്കം 75,040 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. വ്യാപാരിയുടെ സേവനത്തില്‍ അപര്യാപ്തതയും അധാര്‍മ്മികമായ കച്ചവട രീതിയും ഉണ്ടെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ചങ്ങനാശേരി സ്വദേശി പ്രൊഫസര്‍ സാറ തോമസായിരുന്നു പരാതിക്കാരി. മകളുടെ വിവാഹത്തിനായാണ് കൊച്ചിയിലെ കല്യാണ്‍ സില്‍ക്കില്‍ നിന്നും 2018 ജനുവരി 12 ന് 30,040 രൂപ നല്‍കി സില്‍ക്ക് സാരി വാങ്ങിയത്. വിവാഹം നടക്കാത്ത സാഹചര്യത്തില്‍ സാരി ഉപയോഗിച്ചില്ല. 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോള്‍ സാരിയില്‍ കറുത്ത പാടുകള്‍ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോള്‍ സാരി മാറ്റി നല്‍കാമെന്ന് ആദ്യം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് വാക്കു പാലിച്ചില്ല.

ഈ സാഹചര്യത്തിലാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. സാരി നിര്‍മിച്ചതിലെ ന്യൂനത മൂലമാണ് ഇത് സംഭവിച്ചതെന്നും നഷ്ടപരി ഹാരവും സാരിയുടെ വിലയും നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്. പരാതിക്കാരിയല്ല പകരം അവരുടെ മകളാണ് യഥാര്‍ത്ഥത്തില്‍ സാരി വാങ്ങിയതെന്നാണ് എതിര്‍കക്ഷി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചത്. സാരിക്ക് നിര്‍മ്മാണ ന്യൂനതയില്ല. കാറ്റ് കടക്കാത്ത പെട്ടിയില്‍ ദീര്‍ഘകാലം സാരി സൂക്ഷിച്ചത് മൂലമാണ് സാരിയില്‍ കേടുപാട് സംഭവിച്ചതെന്നും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കിയതായും വ്യാപാരി കമ്മീഷന്‍ അധികൃതരെ ബോധിപ്പിച്ചു.

അതേസമയം സാരി എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിര്‍ദേശങ്ങള്‍ എതിര്‍കക്ഷി ഉപയോക്താവിന് നല്‍കിയതായി കാണുന്നില്ലെന്നാണ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞത്. ഉല്‍പന്നത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാനുള്ള ഉപയോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നതോടെ ഉപയോക്താവ് ജാഗ്രത പാലിക്കണമെന്ന പരമ്പരാഗതമായ തത്ത്വത്തിന് പകരം വില്‍പനക്കാരന്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നിലവില്‍ വന്നതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സാരിയുടെ വിലയും 25,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഉള്‍പ്പടെ 30 ദിവസത്തിനകം എതിര്‍കക്ഷിയായ വ്യാപാരി പരാതിക്കാരിക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ നിദേശിക്കുന്നത്. പരാതിക്കാരിക്ക് വേണ്ടി അഡ്വക്കറ്റ് ജോര്‍ജ് ചെറിയാനാണ് ഹാജരായത്.


Read Previous

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Read Next

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular