ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിന് കാരണം ഇസ്രയേലിൽ നിന്നുള്ള റോക്കറ്റല്ലെന്നും, ഗാസയ്ക്കുള്ളിൽ നിന്ന് തൊടുത്ത മിസൈൽ മൂലമാണ് അപകടമുണ്ടായതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പറഞ്ഞു. ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലുകളിൽ ഒന്ന് ലക്ഷ്യം തെറ്റി ആശുപത്രിയിലേക്ക് പതിക്കുകയായിരുന്നുവെന്നും, ഇത് സംബന്ധിച്ച് വിവരം കിട്ടിയതായും ഋഷി സുനക് പറഞ്ഞു. ബ്രിട്ടീഷ് പാർലമെന്റിലാണ് ഋഷി സുനക് ഇക്കാര്യം പറഞ്ഞത്.
“ഗസയിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് ബ്രിട്ടീഷ് സർക്കാർ വിലയിരുത്തുന്നത്, ഇസ്രായേൽ തൊടുത്ത മിസൈൽ ഗാസയിലെ ആശുപത്രിയിൽ പതിച്ച് നിരവധി പേർ കൊല്ലപ്പെട്ടുവെന്ന തരത്തിലാണ് പല മാദ്ധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തത്. ഇത് വിപരീത പ്രത്യഘാതങ്ങൾ ഉണ്ടാക്കി”- ഋഷി സുനക് പറഞ്ഞു.
ചൊവ്വാഴ്ച അൽ-അഹ്‌ലി അൽ-അറബി ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ 471 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. ഗാസയുടെ ആരോഗ്യ മന്ത്രാലയം ഇസ്രായേൽ വ്യോമാക്രമണത്തെ കുറ്റപ്പെടുത്തി, അതേസമയം തീവ്രവാദികൾ നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് സ്ഫോടനത്തിന് കാരണമെന്ന് ഇസ്രായേൽ പറഞ്ഞു. യുഎസും ഫ്രാൻസും കാനഡയും ഇതേ അഭിപ്രായം പറഞ്ഞി രുന്നു. ഇതിനുപിന്നാലെയാണ് സുനകിന്റെ പ്രസ്താവന.