ലോകകപ്പില്‍ നാലാം ജയവുമായി അഫ്ഗാന്‍; പോയിന്റ് പട്ടികയില്‍ അഞ്ചാമത്


ലഖ്നൗ: ലോകകപ്പില്‍ നാലാം വിജയവുമായി അഫ്ഗാന്‍. നെതര്‍ലന്‍ഡ്‌സിനെതിരെ ഏഴുവിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഏഴുവിക്കര്‌റും 111 ബോളും ശേഷിക്കെ അഫ്ഗാന്‍ ലക്ഷ്യം കണ്ടു. റഹ്മത് ഷായുടെയും ഹഷ്മതുല്ല ഷാഹിദിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് അഫ്ഗാന്റെ വിജയം റഹ്മാനുല്ല ഗുര്‍ബസും ഇബ്രാഹിം സാദ്രാനും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. ഗുര്‍ബസ് പത്ത് റണ്‍സിനും സാദ്രാന്‍ 20 റണ്‍സിനും പുറത്തായി. അസ്മതുല്ല ഒമര്‍സായ 28 പന്തില്‍ നിന്ന് 31 റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 46.3 ഓവറില്‍ 179 റണ്‍സില്‍ എല്ലാവരും പുറത്തായി. ടോസ് നേടി നെതര്‍ലന്‍ഡ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയില്‍ തുടങ്ങിയ അവര്‍ക്ക് പിന്നീട് വന്‍ തകര്‍ച്ച നേരിടേണ്ടി വന്നു. സിബ്രന്റ് എംഗല്‍ ബ്രെക്റ്റ് ആണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്‌കോറര്‍. 58 റണ്‍സെടുത്ത താരം അര്‍ധ സെഞ്ച്വറി നേടി കൂട്ടത്തകര്‍ച്ച തടഞ്ഞു. മാക്സ് ഒഡൗഡ് (42), കോളിന്‍ അക്കര്‍മാന്‍ (29), റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ (11), ആര്യന്‍ ദത്ത് (പുറത്താകാതെ 10) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.

മുഹമ്മദ് നബി അഫ്ഗാന്‍ നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ നേടി. മുജീബ് യുആര്‍ റഹ്മാന്‍ ഒരു വിക്കറ്റെടുത്തു. നാല് താരങ്ങളാണ് ഡച്ച് നിരയില്‍ റണ്ണൗട്ടായത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നെതര്‍ലന്‍ ഡ്സിനു ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ വെസ്ലി ബരെസി പുറത്തായി. ഒരു റണ്‍ മാത്രമാണ് താരം നേടിയത്.

എന്നാല്‍ പിന്നീട് സഹ ഓപ്പണര്‍ മാക്സ് ഒഡൗഡിനൊപ്പം കോളിന്‍ അക്കര്‍മാന്‍ ചേര്‍ന്നതോടെ നെതര്‍ലന്‍ഡ്സ് അതിവേഗം സ്‌കോര്‍ ചെയ്തു. സ്‌കോര്‍ 73ല്‍ നില്‍ക്കെ ഒഡൗഡ് റണ്ണൗട്ടായതു അഫ്ഗാനു ബ്രേക്ക് ത്രൂ ആയി. പിന്നാലെ മൂന്ന് വിക്കറ്റുകള്‍ കൂടി നിലംപൊത്തി.ഒഡൗഡ് 42 റണ്‍സ് എടുത്തു. അക്കര്‍മാന്‍ 29 റണ്‍സും എടുത്തു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഇരുവരും പുറത്തായതിനു പിന്നാലെയാണ് ഓറഞ്ച് സംഘത്തിന്റെ സ്‌കോറിങ് വേഗം കുറഞ്ഞത്.

97 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഡച്ച് പടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ബലി നല്‍കേണ്ടി വന്നത്.പിന്നീട് ക്ഷമയോടെ ബാറ്റ് വീശി അര്‍ധ സെഞ്ച്വറി നേടിയ സിബ്രന്റ് എംഗല്‍ ബ്രെക്റ്റ് ഒരറ്റത്ത് പൊരുതിയാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. താരം 86 പന്തുകള്‍ നേരിട്ട് 58 റണ്‍സുമായി മടങ്ങി. ടീമിന്റെ ടോപ് സ്‌കോററും ബ്രെക്റ്റ് തന്നെ.


Read Previous

ഒന്നാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേല്‍ 508 കോടി വാങ്ങി; വെളിപ്പെടുത്തലുമായി ഇഡി

Read Next

ഗാസയിലെ ഭീകരത വിവരിക്കാന്‍ വാക്കുകളില്ല’: ആശുപത്രി ഒഴിപ്പിക്കലിനെതിരെ ലോകാരോഗ്യ സംഘടന

Leave a Reply

Your email address will not be published. Required fields are marked *

Most Popular