സൗദിയില്‍ ഇനി മദ്യം വിളമ്പും! ചരിത്ര തീരുമാനം ഉപാധികളോടെ


രാജ്യത്ത് ആദ്യമായി മദ്യശാല(Alcohol store) തുറക്കാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ. തലസ്ഥാനമായ റിയാദില്‍(Riyadh) മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് (non-Muslim diplomats) മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് മദ്യശാല വരുന്നത്. മദ്യം ലഭിക്കാന്‍ യോഗ്യതയുള്ള ഉപഭോക്താക്കള്‍ ഒരു മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് പിന്നീട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടി മദ്യം വാങ്ങാം. പ്രതിമാസ ക്വാട്ട നിശ്ചയിച്ചായിരിക്കും മദ്യം ലഭിക്കുക. വരും ആഴ്ചകളില്‍ സ്റ്റോര്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

ഇസ്ലാം മതത്തില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ തീവ്ര യാഥാസ്ഥിതിക മുസ്ലീം രാജ്യമായ സൗദിയില്‍ മദ്യശാലകള്‍ക്ക് അനുമതിയില്ലായിരുന്നു. വിനോദസഞ്ചാര ത്തിനും ബിസിനസ്സിനും രാജ്യം കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളിലെ നാഴികക്കല്ലാണ് ഈ നീക്കം. മികച്ച സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള വിഷന്‍ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിത്.

എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന സമീപപ്രദേശമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ സ്ഥിതിചെയ്യുന്നത്. അമുസ്ലിംകള്‍ക്ക് മാത്രമായി ഈ സേവനം കര്‍ശനമായി പരിമിതപ്പെടുത്തും. അതേസമയം മറ്റ് അമുസ്ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല. ദശ ലക്ഷക്കണക്കിന് പ്രവാസികള്‍ സൗദി അറേബ്യയില്‍ താമസിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും ഏഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്.

സൗദി അറേബ്യയില്‍ മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളുണ്ട്. നൂറുകണക്കിന് ചാട്ടവാറടി, നാടുകടത്തല്‍, പിഴ അല്ലെങ്കില്‍ തടവ് എന്നിവയാണ് സാധാരണ ലഭിക്കുന്ന ശിക്ഷ. നിയമം ലംഘിക്കുന്നവര്‍ പ്രവാസികളാണെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടിവരും. അടുത്തിടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നയതന്ത്ര തപാല്‍ വഴിയോ കരിഞ്ചന്തയില്‍ നിന്നോ മാത്രമേ രാജ്യത്ത് ഇതുവരെ മദ്യം ലഭ്യമായിരുന്നുള്ളൂ. നയതന്ത്ര ചരക്കുകള്‍ക്കുള്ളില്‍ മദ്യം ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി അറേബ്യയിലെ മുസ്ലിം ഇതര രാജ്യങ്ങളുടെ എംബസികള്‍ക്ക് ലഭിക്കുന്ന പ്രത്യേക വസ്തുക്കളുടെയും ലഹരിപാനീയങ്ങളുടെയും അനുചിതമായ കൈമാറ്റം തടയാന്‍ പുതിയ നിയന്ത്രണത്തിലൂടെ നടപ്പാക്കിയേക്കും. ഇത് പുതിയ സ്റ്റോറിന്റെ ആവശ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. 

പതിറ്റാണ്ടുകളായി താരതമ്യേന അധിക നിയന്ത്രണങ്ങള്‍ നിലവിലിരുന്ന സൗദി അറേബ്യ, അടുത്ത കാലത്തായി സാമൂഹിക നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിക്കുക, സ്ത്രീകള്‍ ശരീരം മൂടുന്ന കറുത്ത വസ്ത്രങ്ങള്‍ അല്ലെങ്കില്‍ അബായകള്‍ ധരിക്കണം എന്നീ നിയമങ്ങളില്‍ അടക്കം ഇളവുകള്‍ വരുത്തിയിരുന്നു. മതേതര വിനോദസഞ്ചാര ത്തിനായി രാജ്യം തുറന്നിടുക, സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുക, വിയോജിപ്പുകള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരെയുള്ള അടിച്ചമര്‍ത്തല്‍ കുറയ്ക്കുക എന്നിവ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്ക് സൗദി സാക്ഷിയായി. വിഷന്‍ 2030-ല്‍ പ്രാദേശിക വ്യവസായങ്ങളും ലോജിസ്റ്റിക് ഹബുകളും വികസിപ്പിക്കുന്നതും ഉള്‍പ്പെടുന്നു. കൂടാതെ സൗദി പൗരന്മാര്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു


Read Previous

‘ബിജെപിക്ക് ശ്രീരാമനെ വിട്ടുകൊടുക്കാൻ തയ്യാറല്ല’; വിശദീകരണവുമായി ശശി തരൂർ

Read Next

‘മനംപോലെ മം​ഗല്യം’ പ്രണയസാഫല്യം’; സ്വാസികയും പ്രേം ജേക്കബും വിവാ​ഹിതരായി; ചിത്രങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular