അൽ ജസീറയ്‌ക്കെതിരെ അമേരിക്ക; ഇസ്രയേൽ ആക്രമണത്തിൻ്റെ വാർത്തകൾ കുറയ്ക്കണമെന്ന് ഖത്തറിനോട് ആൻ്റണി ബ്ലിങ്കൻ


പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് അമേരിക്ക. ഇതുസംബന്ധിച്ച് നിര്‍ദേശം ചാനലിന് നല്‍കണമെന്ന് ഖത്തറിനോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അൽ ജസീറ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും സംഘർഷത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് അമേരിക്കയ്ക്കുള്ളതെന്ന് ബ്ലിങ്കൻ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ അറിയിച്ചതായി ആക്സിയോസ് എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ച് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. ഖത്തർ രാജകുടുംബത്തിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അൽ ജസീറ.

അമേരിക്കയിലെ ജൂത നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് ബ്ലിങ്കൻ അഭ്യർത്ഥന യെക്കുറിച്ച് വെളിപ്പെടുത്തിയത്. അൽ ജസീറയുടെ വാർത്തകൾ ഇസ്രയേൽ വിരുദ്ധത നിറഞ്ഞതാണെന്നും ബ്ലിങ്കൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ അൽ ജസീറ ഇതുവരെ പ്രതികരിച്ചിട്ടില്ല. അൽ ജസീറയെക്കുറിച്ചുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ ആശങ്ക അറബ് ലോകത്തെ പൊതുജനാഭിപ്രായത്തിൽ അതിന്റെ കവറേജ് ചെലുത്തുന്ന ഉയർന്ന സ്വാധീനത്തിന്റെ പ്രതിഫലനമാണെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

ഗാസയിൽ ഇപ്പോഴും ബ്യൂറോ പ്രവർത്തിക്കുന്ന ചുരുക്കം ചില വാർത്ത സ്ഥാപനങ്ങ ളിൽ ഒന്നാണ് അൽ ജസീറ. ഒക്ടോബർ ഏഴിന്‌ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം പ്രദേശത്ത് ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിന്റെ ആഘാതങ്ങളെ ക്കുറിച്ച് വലിയ രീതിയിലുള്ള റിപ്പോർട്ടുകളാണ് അൽ ജസീറ നൽകിയത്.

ഈ മാസമാദ്യം ഹമാസിന്റെ ഇസ്രയേൽ ആക്രമണങ്ങൾക്ക് തൊട്ട് പിന്നാലെ വൈറ്റ് ഹൗസ് മുൻ ഉദ്യോഗസ്ഥനായ ജേസൺ ഗ്രീൻബ്ലാറ്റ് അൽ ജസീറ മാധ്യമപ്രവർത്തകയു മായി തത്സമയ വാർത്തയിൽ വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇസ്രയേൽ സൈന്യം ഗാസയിലെ സാധാരണക്കാർക്ക് നേരെ നടത്തുന്ന പ്രതികാര നടപടികളെ ക്കുറിച്ചുള്ള ചോദ്യമാണ് ഗ്രീൻബ്ലാട്ടിനെ അന്ന് ചൊടിപ്പിച്ചത്.

ഷിറിൻ അബു അഖ്ല

ഈ ആഴ്ച അൽ ജസീറയുടെ ഗാസ ബ്യുറോ ചീഫ് വാഇൽ അൽ-ദാദൗന്റെ കുടുംബം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇസ്രയേലിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഒക്ടോബർ 13-ന് വടക്കൻ ഗാസയിൽ നിന്ന് നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലേക്ക് മാറിയ കുടുംബം മുഴുവനും അവിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

കുടുംബത്തിന്റെ മൃതദേഹവുമായി അദ്ദേഹം നിൽക്കുന്ന ചിത്രങ്ങളും വലിയ തോതിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെക്കപ്പെട്ടിരുന്നു. അൽ ജസീറയുടെ മറ്റൊരു മാധ്യമപ്രവർത്തകയായ ഷിറിൻ അബു അഖ്ല കഴിഞ്ഞ വർഷം വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചിരുന്നു.

പലസ്തീൻ വെടിവെപ്പിലാണ് ഷിറിൻ അബു അഖ്ല കൊല്ലപ്പെട്ടതാണെന്നായിരുന്നു ഇസ്രയേലിന്റെ വാദം. എന്നാൽ പിന്നീട് തങ്ങളുടെ സൈനികരിലൊരാൾ വെടി വെച്ചതാകാൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ സമ്മതിക്കുകയായിരുന്നു


Read Previous

കുരുതിക്കളമായി ഗാസ; യുഎന്‍ പ്രമേയം തള്ളി ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, ആശയ വിനിമയ സംവിധാനം പൂർണ്ണമായി നിലച്ചു; ഗാസയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

Read Next

ഇസ്രായേല്‍-ഹമാസ് യുദ്ധം: ഈജിപ്ഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി, ഗാസ മുനമ്പില്‍ മരണസംഖ്യ 7600′ ആയിരകണക്കിന് ആളുകളുടെ മരണത്തെ ഞാന്‍ ഭയപ്പെടുന്നു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കണം: യുഎന്‍ മനുഷ്യാവകാശ ചീഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular