തിരുവനന്തപുരം: അന്തരിച്ച ബഹുമുഖപ്രതിഭ ബീയാർ പ്രസാദിന്‍റെ പേരിൽ അന്താരാഷ്ട്ര പുരസ്‌കാരം ഏർപ്പെടുത്തുന്നു.തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന, ഭാരതത്തിൽ ഉടനീളം 30 ചാപ്റ്റുകൾ ഈ മാസം പ്രവർത്തിച്ച് തുടങ്ങുന്ന, മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് എന്ന കലാകാരന്മാരുടെ സംഘടനയാണ് ഈ പുരസ്‌കാരം നൽകുന്നത്.
സംഘടനയുടെ ആരംഭം മുതൽ എല്ലാ പ്രവർത്തനങ്ങളിലും അവിഭാജ്യഘടകമായി ഒപ്പം നിന്നിരുന്ന വ്യക്തിയായിരുന്നു ബീയാർപ്രസാദ്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്‍റെ പേരിൽ സംഘടന പുരസ്‌കാരം ഏർപ്പെടുത്തിയത്.
ഇതുവരെ കാര്യമായ അംഗീകാരമൊന്നും ലഭിക്കാത്ത 12 വയസ്സിനു മീതെയുള്ള വളർന്നു വരുന്ന എഴുത്തുകാർക്ക് വേണ്ടിയാണ് ഈ പുരസ്‌കാരം. ലോകത്തിന്‍റെ ഏതു കോണിൽ വസിയ്ക്കുന്ന മലയാളിയ്ക്കും ഈ പുരസ്കാരത്തിന് വേണ്ടി മലയാളത്തിൽ ഒരു കൃതി മാത്രം അയക്കാം. ഈ വർഷം ഗാനരചനയ്ക്കാണ് പുരസ്‌കാരം നൽകുന്നത്. ജൂറി തിരഞ്ഞെടുക്കുന്ന ഏറ്റവും നല്ല കൃതിക്കു ₹15,000 പുരസ്‌കാരം നൽകും. തൊട്ട് പിറകെ നല്ലതെന്നു ജൂറി വിലയിരുത്തുന്ന 10 രചയിതാക്കൾക്ക് പ്രോത്സാഹനസമ്മാനമായി ഗ്രന്ഥങ്ങൾ നൽകും. ഗാനം മലയാളത്തിൽ ടൈപ്പ് ചെയ്ത് അല്ലെങ്കിൽ നല്ല കൈപ്പടയിൽ എഴുതി pdf അറ്റാച്ച്മെന്റായി onlinemftc@gmail.com എന്ന ഇമെയിൽ ഐഡിയിലാണ് അയക്കേണ്ടത്. കൃതിയിൽ പേര് പാടില്ല. പ്രത്യേകമായി ഒറ്റ പ്രാവശ്യം അയക്കുന്ന ഇമെയിലിൽ രചയിതാവിന്‍റെ പേര്, ബയോഡാറ്റ, ഫോട്ടോ ഇവ അറ്റാച്ച്മെന്റായി അയയ്ക്കണം. അയയ്ക്കേണ്ട അവസാന തീയതി 2024 മെയ് 15.
മലയാളഭൂമി ശശിധരൻനായർ
ചെയർമാൻ
മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ്