ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വിളിയ്ക്കാൻ തീരുമാനിച്ചതോടെ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കണമെന്ന് നിർദേശിച്ച് ബിജെപി. പ്രത്യേക സമ്മേളനം വിളിച്ചതോടെയാണ് മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശയാത്രകൾ റദ്ദാക്കാൻ നിർദേശിച്ചത്. സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്താണ് സമ്മേളന അജൻഡയെന്നു സർക്കാർ വ്യക്തമാക്കാത്തത് ചൂടുപിടിച്ച അഭ്യൂഹങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി, വനിതാ സംവരണ ബിൽ, ഏക സിവിൽ കോഡ് തുടങ്ങിയവ കൊണ്ടുവരാനാകും സമ്മേളനമെന്ന അഭ്യൂഹം ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്നും പറയപ്പെടുന്നുണ്ട്.
‘അമൃതകാലത്തിനിടെ ഫലപ്രദമായ ചർച്ചകൾ പ്രതീക്ഷിക്കുന്നു’ എന്നാണ് സമ്മേളന അറിയിപ്പിൽ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി സമ്മേളനം മുംബൈയിൽ തുടങ്ങുന്നതിനു തൊട്ടുമുൻപും അദാനി ഗ്രൂപ്പിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ വന്ന ദിവസവുമാണ് പ്രത്യേക സമ്മേളനത്തിന്റെ അറിയിപ്പ് എന്നതും ശ്രദ്ധേയമായി.