മുഖ്യമന്ത്രിയുടെ വിദേശ യാത്ര: ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും വിദേശ യാത്രയെ ചൊല്ലി വിവാദങ്ങള്‍ കൊഴുക്കവേ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയനും ബന്ധുക്കളും അതീവ രഹസ്യമായി യാത്ര നടത്തുന്നത് എന്തിനാണന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം. പതിനാറ് ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇട വരുത്തും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാന മെടുക്കുന്നതെന്നും പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തു കൊണ്ടാ ണെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണത രംഗത്തിന്റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ ആളുകള്‍ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ തളര്‍ന്നു വീഴുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല വറുതിയിലാണ്. ഡ്രൈവിങ് ടെസ്റ്റുകള്‍ അവതാളത്തിലായതോടെ പത്ത് ലക്ഷത്തോളം പേരാണ് ലൈസന്‍സിനായി കാത്തിരിക്കുന്നത്. തീരുമാനമെടു ക്കേണ്ട വകുപ്പ് മന്ത്രിയും വിദേശത്താണ്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് ഏഴ് മാസമാകുന്നു.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തില്‍ മന്ത്രിസഭായോഗം പോലും ചേരുന്നില്ല. ജനകീയ വിഷയങ്ങളൊന്നും ഈ സര്‍ക്കാരിന്റെ മുന്‍ഗണനകളിലും പരിഗണനയിലും ഇല്ലെന്നത് ഖേദകരമാണ്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുടെ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഉചിതമല്ല. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപി.മ്മിന്റെ ഏക മുഖ്യമന്ത്രിയും വിദേശത്ത് പോയി. പി.ബി അംഗം കൂടിയായ പിണറായി വിജയന്‍ ബംഗാളിലോ ത്രിപുരയിലോ പോലും പ്രചരണത്തിന് പോയില്ല. ബിജെപിയെ പേടിച്ചാണോ പിണറായി പ്രചാരണത്തിന് ഇറങ്ങാതിരുന്നത്. അതിന്റെ ഭാഗമായാണോ വിദേശ ത്തേക്ക് പോയത്? സിപിഎം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.


Read Previous

ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്: മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാരുടെ വന്‍ പ്രതിഷേധം

Read Next

പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് വിശദീകരണം; പിന്നാലെ കോവിഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular