പത്മ പുരസ്കാരങ്ങൾക്ക് കേരളത്തിൽ നിന്നുള്ള അർഹരെ തഴയുന്നു; 1998 ൽ പത്മശ്രീ കിട്ടിയതാണ്, കാൽ നൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടി അവിടെ തന്നെ നിൽക്കുന്നു’: വിഡി സതീശൻ


ത്മ പുരസ്കാരങ്ങൾക്ക് കേരളത്തിൽ നിന്നുള്ള അർഹരെ തഴയുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത് എന്നാണ് അദ്ദേഹം കുറിച്ചത്.

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ കിട്ടിയെന്ന് കേട്ടപ്പോൾ ഓർത്തത് മമ്മൂട്ടിയെക്കു റിച്ചാണ് എന്നാണ് അദ്ദേഹം പറയുന്നത്. 1998ൽ പത്മശ്രീകിട്ടിയതിനു ശേഷം അദ്ദേഹത്തെ പരി​ഗണിച്ചിട്ടില്ലെന്നും സതീശൻ കുറിച്ചു. ശ്രീകുമാരൻ തമ്പിയെ പത്മ പുരസ്കാരങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു.

വിഡി സതീശന്റെ കുറിപ്പ് വായിക്കാം

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലി കളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല.

ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല. പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്?

രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം.


Read Previous

ബഹറൈന്‍ ഒ ഐ സി സി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Read Next

സില്‍വര്‍ ലൈന്‍ ഇനി വരില്ല; അതിനുള്ള പണം എവിടെ? ഉദ്യോ​ഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ കടം എടുക്കേണ്ട അവസ്ഥയാണ്’ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. കെപി കണ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular