അയോധ്യ: ചന്ദനത്തിരിയുടെ നീളം 108 അടി, 2100 കിലോഗ്രാം ഭാരമുള്ള മണി, 1100 കിലോഗ്രാം ഭാരമുള്ള വിളക്ക്, സ്വര്‍ണ പാദരക്ഷകള്‍, 10 അടി ഉയരമുള്ള പൂട്ടും താക്കോലും- അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സമ്മാനങ്ങളുടെ ഒഴുക്ക് അവസാനിക്കുന്നില്ല.
രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്നും വിദേശത്തുനിന്നും ഉപഹാരങ്ങളെത്തുന്നുണ്ട്. സീതയുടെ ജന്മഭൂമിയെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജനക്പുരില്‍നിന്ന് മൂവായിരത്തിലേറെ സമ്മാനങ്ങള്‍ ആയിരക്കണക്കിനാളുകള്‍ ഘോഷയാത്രയായി എത്തിച്ചു. അശോകവനത്തില്‍നിന്നുള്ള പാറക്കഷണവുമായി ശ്രീലങ്കന്‍ പ്രതിനിധിസംഘവുമെത്തി.
3610 കിലോഗ്രാം ഭാരവും മൂന്നരയടി വണ്ണവും 108 അടി നീളവുമുള്ള ചന്ദനത്തിരി ഗുജറാത്തിലെ വഡോദരയില്‍ ആറുമാസംകൊണ്ടാണ് നിര്‍മിച്ചത്. ഒന്നരമാസത്തോളം ഇത് സുഗന്ധം പരത്തും. 10 അടി ഉയരവും 400 കിലോഗ്രാം ഭാരവുമുള്ള പൂട്ടും താക്കോലും ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് നിര്‍മിച്ചത്. പടുകൂറ്റന്‍ മണി ഉത്തര്‍പ്രദേശിലെ ഇറ്റായിലെ ജലേസറില്‍ രണ്ടുവര്‍ഷമെടുത്താണ് പണിതത്.
എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന ക്ലോക്ക് ലഖ്നൗവിലെ പച്ചക്കറിവ്യാപാരി നല്‍കും. ഭക്തര്‍ക്കായി 7000 കിലോ ഹല്‍വ നാഗ്പുരിലെ പാചകക്കാരന്‍ തയ്യാറാക്കും. വഡോദരയിലെ കര്‍ഷകനാണ് 1100 കിലോഗ്രാമില്‍ സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നിവകൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ വിളക്ക് നല്‍കിയത്.