ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം വേണമെന്ന് ഫോണ്‍ കോള്‍, സംസ്ഥാന വ്യാപകമായി അന്വേഷണം; ആശങ്കയുടെ മണിക്കൂറുകള്‍, നിര്‍ണായക വിവരങ്ങള്‍ പൊലീസിന്; അബിഗേലിനെ കാത്ത് കേരളം


കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ(kidnap) സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചു. കുട്ടിയുടെ അമ്മയ്ക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോണ്‍ കോള്‍ വന്നത് ഒരു വ്യാപാരിയുടെ മൊബൈലില്‍ നിന്നാണെന്ന സൂചന പുറത്തുവരുന്നുണ്ട്. കടയിലെത്തിയ ഒരു സ്ത്രീയും പുരുഷനും ഫോണ്‍ ചോദിച്ച് വാങ്ങിയെന്ന് വ്യാപാരി പൊലീസിനോട് പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കുട്ടിയ്ക്കായി കേരളത്തിലും മറ്റ് സംസ്ഥാന അതിര്‍ത്തികളിലും പൊലീസ് പരിശോധന ഊര്‍ജ്ജിത മാക്കിയിട്ടുണ്ട്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലും ആര്യന്‍കാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട് എം സി റോഡിലും അടക്കം പരിശോധന തുടരുകയാണ്. കുട്ടി സുരക്ഷിതയായി തിരിച്ചെത്തിയെന്ന വാർത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് കേരളം.

നേരത്തെ കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടാണ് ഫോൺകോളെത്തിയത്. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീയാണ് വിളിച്ചെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ആധികാരികത പൊലീസ് പരിശോധി ക്കുകയാണ്. ഇന്ന് വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് ഇവരെത്തിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ്.

ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ് അഭികേല്‍ സാറ റെജി. കുട്ടിയുടെ ചിത്രങ്ങളടക്കം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കണ്ടെത്താനുള്ള ശ്രമത്തിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ നാല് പേരുണ്ടായിരുന്നു വെന്നാണ് വിവരം. ഇതിലൊരാള്‍ സ്ത്രീയാണ്. അഭികേലിനെ കാറിലേക്ക് വലിച്ചിഴച്ച തോടെ സഹോദരന്‍ തടയാന്‍ ശ്രമിച്ചു. കാറില്‍ തൂങ്ങിക്കിടന്ന മൂത്തകുട്ടി പിന്നീട് റോഡിലേക്ക് വീണു. ഇത് കണ്ട ഒരു സ്ത്രീ കുട്ടിയുടെ അടുത്തെത്തി വിവരം ചോദിച്ചപ്പോഴാണ് അഭികേലിനെ തട്ടിക്കൊണ്ടുപോയന്ന വിവരം അറിയുന്നത്.

ഒരു കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയെ കണ്ടെത്താന്‍ എംസി റോഡില്‍ ഉടനീളം പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നല്‍കിയെന്ന് റൂറല്‍ എസ്പി അറിയിച്ചു. ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന.

സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എല്ലാവിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാലും പ്രതികരിച്ചു. പ്രതികളെ പിടികൂടാനും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


Read Previous

മൂന്ന് വര്‍ഷത്തിനിടെ 900 ഗര്‍ഭഛിദ്രം; ഡോക്ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍

Read Next

ഒരു പേപ്പര്‍ കാണിച്ച് അടുത്തേക്ക് വിളിച്ചു, സ്ത്രീ മാസ്‌ക് ധരിച്ചിരുന്നു: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കാര്‍ മുമ്പും കണ്ടിട്ടുണ്ടെന്ന് സഹോദരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular