കോഴിക്കോട്: ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് പലസ്തീനിൽ നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. യുദ്ധം നിർത്തണമെന്നാണ് ആവശ്യം. ഇതിനൊരു ശാശ്വത പരിഹാരം വേണം. പലസ്തീൻകാർക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണിൽ വേണമെന്നും ശശി തരൂർ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തിയ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി ഒന്നും ഗാസയിൽ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ലോക രാജ്യങ്ങളുടെ സമാധാന ഉടമ്പടികളെയെല്ലാം റദ്ദാക്കിയിരിക്കുന്നു. ഇന്ധനമില്ലാത്ത നാട്ടുകാർ എങ്ങനെ രക്ഷപ്പെടും. പരുക്കേറ്റ അവർ എങ്ങനെ നടന്നു രക്ഷപ്പെടും. കഴിഞ്ഞ 15 വർഷത്തെ മരണത്തേക്കാൾ കൂടുതലാണ് ഈ 19 ദിവസത്തെ മരണം. ഇത് അവസാനിപ്പിക്കാൻ എത്ര കുഞ്ഞുങ്ങളുടെ ചോരയിൽ വാൾ മുക്കണം. മനുഷ്യരുടെ പ്രശ്നമാണ് ഇത്. പലസ്തീനിൽ ക്രിസ്ത്യാനികളും കൊല്ല പ്പെടുന്നു. മുസ്ലീം വിഷയമല്ല. ക്രിസ്ത്യൻ ജനവിഭാഗവും മരിച്ചുകൊണ്ടിരിക്കുക യാണ്.- ശശി തരൂർ പറഞ്ഞു.
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂറ്റൻ റാലിയാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇസ്രയേലിനെ വെള്ളപൂശുന്നു വെന്നു റാലി ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പലസ്തീനികൾ ചെയ്യുന്നത് അധിനിവേശത്തിനെ തിരായ ചെറുത്ത് നിൽപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് പേരാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന റാലിയിൽ പങ്കെടുത്തത്.