ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടയില്‍ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്ത്യന്‍ ജനാധിപത്യത്തെ ഏറ്റവും മോശവുമായ നിലയിലേക്ക് കൊണ്ടുപോയി കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള ഈ നടപടി വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന രാഷ്ട്രീയ പാർട്ടികളേയും നേതാക്കളേയും ഇല്ലായ്മ ചെയ്യുക. തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടി മാത്രം മതി, ഒരു പാർട്ടി മാത്രം മത്സരിച്ചാല്‍ മതി, ഒരു പാർട്ടിയുടെ നേതാക്കള്‍ മാത്രം പ്രചാരണം നടത്തിയാല്‍ മതി എന്നൊക്കെ യുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബി ജെ പിക്കെതിരെ ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ വലിയ ആരോപണമാണ് ഉയർന്നിരുന്നു. ബോണ്ട് മുഴുവന്‍ നേടിയത് അവരാണ്.
ഇലക്ട്രല്‍ ബോണ്ടിലെ അഴിമതികളില്‍ ഏതെങ്കിലും ഒന്നും ഇഡിയോ ഇന്‍കം ടാക്സോ പരിശോധിക്കുന്നുണ്ടോ. ബി ജെ പിയില്‍ ചേർന്ന നേതാക്കന്‍മാർക്കെതിരെ നേരത്തെ ഇത്തരം കേസുകള്‍ നിരവധി ഉണ്ടായിരുന്നു. എന്നാല്‍ അവർ ബി ജെ പിയില്‍ ചേർന്നതിന് ശേഷം ഏതെങ്കിലും തരത്തില്‍ ഇത്തരത്തുള്ള കേസുകളിലെ അന്വേഷണം നടക്കുന്നുണ്ടോ. പ്രതിപക്ഷത്തെ തകർത്ത് ജനാധിപത്യത്തിന്റെ എല്ലാ സീമകളും ഇല്ലാതാക്കുക എന്നതാണ് കേന്ദ്രത്തിന്റെ നയം. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെസി വേണുഗോപാല്‍ പറയുന്നു.
ഈ വിഷയത്തില്‍ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി അരവിന്ദ് കെജ്രിവാളിനൊപ്പം നില്‍ക്കും. ജാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരായും സമാനമായ നടപടിയുണ്ടായിരുന്നു. അന്ന് തന്നെ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയതാണ്. നിയമം നിയമപരമായി പോകണം എന്ന് തന്നെയാണ്. അതിന് ആരും എതിരല്ല. പക്ഷെ നിയമം പ്രതിപക്ഷത്തിനെതിരെ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്. എന്ത് തന്നെ വന്നാലും ഞങ്ങള്‍ ഇതിനെ ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒരൊറ്റ തെളിവ് പോലും കോടതിയിൽ കാണിക്കാൻ കഴിയാത്ത കള്ള കേസിലാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എ എ പി കേരള ഘടകം പ്രതികരിച്ചു. 10 വർഷം ഭരിച്ചിട്ടും പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ ജയിലിലിടാതെ തനിക്ക് ജയിക്കാൻ കഴിയില്ലെന്ന നാർസിസിസ്റ്റ് മനോവിഭ്രാന്തിയി ലാണ് സ്വയം പ്രഖ്യാപിത വിശ്വഗുരു. മോദിയും ബിജെപിയും കെജ്രിവാളിനെ ഇത്രമാത്രം ഭയപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം അദ്ദേഹം ശരിയുടെ പക്ഷത്താ ണെന്നും എ എ പി കേരള ഘടകം അഭിപ്രായപ്പെട്ടു.