ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ മേഖലയിലെ രഹസ്യാന്വേഷണകേന്ദ്രം ആക്രമിച്ചതായി ഇറാന്‍ സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് (Islamic Revolutionary Guard Corps) പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ കുര്‍ദിസ്താനിലെ ആസ്ഥാനമെന്ന് ആരോപിക്കപ്പെടുന്ന ഇടമാണ് ആക്രമിക്കപ്പെട്ടത്. ചാര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായ കേന്ദ്രമാണ് ആക്രമിച്ചതെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് പ്രസ്താവനയില്‍ പറഞ്ഞത്. ഇസ്രയേലിന്റെ സമീപകാല അതിക്രമങ്ങള്‍ക്ക് മറുപടിയായാണ് മൊസാദിന്റെ പ്രധാന ചാരവൃത്തി ആസ്ഥാനങ്ങളിലൊന്ന് തകര്‍ത്തതെന്നും അവർ അവകാശപ്പെട്ടു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് മൊസാദിന്റെ ഇറാഖിലെ ആസ്ഥാനവും ആക്രമിച്ചതായി ഇറാന്‍ അറിയിച്ചത്.
പശ്ചിമേഷ്യയില്‍ പുതിയ ആശങ്കകള്‍ക്ക് വഴി തുറന്നുകൊണ്ടാണ് സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ഇരു രാജ്യങ്ങളിലുമായി ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ വഷളായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇറാന്റെ നടപടി. ഒരു കാലത്ത് അടുത്ത സുഹൃദ് രാജ്യങ്ങളായിരുന്ന ഇസ്രയേലും ഇറാനും ഇന്ന് കടുത്ത ശത്രുക്കളാണ്. ഇസ്രയേലിന്റെ ഗാസ ആധിനിവേശത്തോടെ ആ ശത്രുത അതിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഇസ്രയേലിന്റെ രഹസ്യാന്വേഷണകേന്ദ്രം ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം.