ഗാസ മുനമ്പിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നത് ഇസ്രായേലല്ല, ഹമാസാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വർദ്ധിച്ചുവരുന്ന മരണസംഖ്യയിൽ ആശങ്ക പ്രകടിപ്പിക്കുകയും ഇസ്രായേൽ സർക്കാരിനോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ബോധപൂർവം സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ഇസ്രയേലല്ല, ഹമാസാണ്. അവർ സാധാരണക്കാരെ ശിരഛേദം ചെയ്യുകയും ചുട്ടുകൊല്ലുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നു.”- നെതന്യാഹു ട്വീറ്റിലൂടെ വ്യക്തമാക്കി. ഗാസയിലെ സാധാരക്കാർക്ക് ഇസ്രായേൽ മാനുഷിക പരിഗണനയും സുരക്ഷിത മേഖലകളും നൽകുന്നുണ്ടെന്നും ഹമാസ് അവരെ തോക്കിന് മുനയിൽ നിർത്തുന്നത് തടയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“യുദ്ധത്തിന് ഉത്തരവാദി ഹമാസാണ്, ഇസ്രായേൽ അല്ല – സാധാരണക്കാരെ ലക്ഷ്യമിട്ട് അവർക്ക് പിന്നിൽ ഒളിച്ചിരിക്കുമ്പോൾ. ഹമാസിന്റെ ക്രൂരതയെ പരാജയപ്പെടുത്താൻ നാഗരികതയുടെ ശക്തികൾ ഇസ്രായേലിനെ പിന്തുണയ്ക്കണം.”- നെതന്യാഹു പറഞ്ഞു. എന്നാൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ ട്രൂഡോ വിമർശിച്ചു. ഗാസ മുനമ്പിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രായേൽ അവസാനി പ്പിക്കണമെന്നും പറഞ്ഞു.
“പരമാവധി സംയമനം പാലിക്കണമെന്ന് ഞാൻ ഇസ്രായേൽ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു. ലോകം ടിവിയിലൂടെയും സോഷ്യൽ മീഡിയയിലുടെയും എല്ലാം കാണുന്നു. ഡോക്ടർമാർ, കുടുംബങ്ങൾ, രക്ഷപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ എല്ലാവരുടെയും വേദന ഞങ്ങൾ കേൾക്കുന്നു. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നതിന് ലോകം സാക്ഷ്യം വഹിക്കുന്നു, ഇത് അവസാനിപ്പിക്കണം.”- ട്രൂഡോയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ബ്രിട്ടീഷ് കൊളംബിയയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ട്രൂഡോയുടെ പ്രതികരണം. ഹമാസിനെയും ട്രൂഡോ വിമർശിച്ചു. പലസ്തീനികളെ മനുഷ്യകവചമായി ഉപയോഗി ക്കുന്നത് ഹമാസ് അവസാനിപ്പിക്കണമെന്നും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പി ക്കണമെന്നും ട്രൂഡോ പറഞ്ഞു. ഗാസയിലെ എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ സഹായം എത്തിക്ക ണമെന്ന് അദ്ദേഹം നേരത്തെയും ആവശ്യപ്പെട്ടിരുന്നു.