അത് കൃത്യമായി എത്തുമെന്ന് ഉറപ്പാക്കും..’; ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 100 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് ജോ ബൈഡന്‍


ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 100 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും പാര്‍പ്പിടവും ആവശ്യമാണ്. ഗാസയിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേല്‍ കാബിനറ്റിനോട് താന്‍ അഭ്യര്‍ത്ഥിച്ചതായും ബൈഡന്‍ പറഞ്ഞു. ഇസ്രായേലിലെ ടെല്‍ അവീവിലെ തന്റെ ഹ്രസ്വ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.

‘ഈ പണം ഒരു ദശലക്ഷത്തിലധികം വരുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരും സംഘര്‍ഷ ബാധിതരുമായ പലസ്തീനികള്‍ക്ക് സഹായകമാകും. കൂടാതെ ഹമാസോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളിലേക്കോ പോകാതെ ഈ സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നതിന് ഞങ്ങള്‍ക്ക് സംവിധാനങ്ങളുണ്ട്’, അദ്ദേഹം വ്യക്തമാക്കി.

ഹമാസുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന യുഎസ് നിലപാട് ബൈഡന്‍ ആവര്‍ത്തിച്ചു. ‘ഇസ്രായേലിനെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു രാജ്യത്തിനോ മറ്റേതെങ്കിലും ശത്രുക്കള്‍ക്കോ ഉള്ള എന്റെ സന്ദേശം ഒരാഴ്ച മുമ്പുള്ളതുപോലെ തന്നെ തുടരുന്നു.’

പിന്നാലെ ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തെ യുഎസിലെ 9/11 ഇരട്ട ടവര്‍ ആക്രമണവുമായി ബൈഡന്‍ താരതമ്യം ചെയ്തു. ‘ഇത് ഇസ്രായേലിന്റെ 9/11 എന്ന് വിശേഷിപ്പിച്ചത് ഞങ്ങള്‍ കണ്ടു. എന്നാല്‍ ഇസ്രായേലിന്റെ വലുപ്പമുള്ള ഒരു രാജ്യ ത്തിന് ഇത് പതിനഞ്ച് 9/11 പോലെയായിരുന്നു’, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ യുദ്ധ നിയമം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”നിങ്ങള്‍ ഒരു ജൂത രാഷ്ട്രമാണ്, എന്നാല്‍ നിങ്ങള്‍ ഒരു ജനാധിപത്യ രാജ്യം കൂടിയാണ്,” ഇസ്രായേല്‍ നേതാക്കളെ കണ്ടതിന് ശേഷം ബൈഡന്‍ പറഞ്ഞു. ‘അമേരിക്കയെപ്പോലെ, നിങ്ങളും തീവ്രവാദികളുടെ നിയമങ്ങള്‍ക്കനുസരിച്ചല്ല ജീവിക്കുന്നത്. നിങ്ങള്‍ നിയമ വാഴ്ചയിലാണ് ജീവിക്കുന്നത്… നിങ്ങളെ നിങ്ങളാക്കുന്നതിനെ നിങ്ങള്‍ക്ക് അവഗണി ക്കാന്‍ കഴിയില്ല.’, അദ്ദേഹം വ്യക്തമാക്കി.

പലസ്തീനിലെ ബഹുഭൂരിപക്ഷവും ഹമാസുമായി ബന്ധമുള്ളവരല്ലെന്ന് ബൈഡന്‍ ഊന്നിപ്പറഞ്ഞു. ഹമാസിന് ഗുണം ലഭിക്കാതെ ഗാസയിലെ സാധാരണക്കാര്‍ക്ക് മാനു ഷിക സഹായം ലഭ്യമാക്കാനുള്ള പദ്ധതി വികസിപ്പിക്കാന്‍ യുഎസും ഇസ്രായേലും സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമുള്ള മാനുഷിക സഹായത്തെക്കുറിച്ചുള്ള ബൈഡന്റെ പ്രഖ്യാപനം. നെതന്യാഹുവുമായി ചൊവ്വാഴ്ച പുലര്‍ച്ചെ വരെ നീണ്ട 9 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബ്ലിങ്കന്‍ ഇക്കാര്യം അറിയിച്ചത്.

ഇസ്രയേല്‍- ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി ബൈഡന്‍ ഭരണകൂടം. ഹമാസിന് ലഭിക്കുന്ന സാമ്പത്തിക സഹായം തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ട് യുഎസ് ഉപരോധം പുറപ്പെടുവിച്ചു. ഇറാനുമായി ബന്ധമുള്ള ഒരു വ്യക്തി, ഗാസ ആസ്ഥാനമായുള്ള വെര്‍ച്വല്‍ കറന്‍സി എക്സ്ചേഞ്ച് എന്നിവര്‍ ഉള്‍പ്പെടെയുള്ള വരെ ലക്ഷ്യമിട്ടാണ് നടപടി.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുകയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് യുഎസ് ട്രഷറി വകുപ്പിന്റെ നടപടികള്‍. തീവ്രവാദവുമായി ബന്ധപ്പെട്ട ഈ ഉപരോധ ഉത്തരവ് ഒമ്പത് വ്യക്തികളെയും ഗാസയിലും സുഡാന്‍, തുര്‍ക്കി, അള്‍ജീരിയ, ഖത്തര്‍ എന്നിവിടങ്ങളെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെയും ലക്ഷ്യമിടുന്നു.

‘കുട്ടികളുള്‍പ്പെടെയുള്ള ഇസ്രായേലികളെ ക്രൂരവും മനസ്സാക്ഷിയില്ലാത്തതുമായ കൂട്ടക്കൊലയ്ക്ക് വിധേയരാക്കിയ ഹമാസിന് സാമ്പത്തികവും അല്ലാതെയും സഹായം നല്‍കുന്നവരെ ലക്ഷ്യവെക്കാന്‍ അമേരിക്ക നിര്‍ണായക നടപടി സ്വീകരിക്കുന്നു’, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു. ‘അതിക്രമങ്ങള്‍ നടത്താനും ഇസ്രായേല്‍ ജനതയെ ഭയപ്പെടുത്താനും ഹമാസ് ഭീകരര്‍ ഫണ്ട് ശേഖരിക്കുന്നതും ഉപയോഗിക്കുന്നത് തടയേണ്ടതുണ്ട്. അതിന് ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ തുടരും,’ യെല്ലന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നാണ് കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ അദ്ദേഹം ഗാസയിലെ ആശു പത്രിയിലുണ്ടായ സ്ഫോടനത്തില്‍ ഇസ്രയേലിന് ക്ലീന്‍ചിറ്റും നല്‍കി. ‘അത് നിങ്ങളല്ല, മറ്റൊരു ടീമാണെന്ന് തോന്നുന്നു’ എന്നായിരുന്നു ഗാസയിലെ സ്ഫോടനത്തെക്കുറിച്ച് ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞത്. ഇസ്രായേലിലെ ടെല്‍ അവീവിലായിരുന്നു നിര്‍ണായക ഉഭയകക്ഷി കൂടിക്കാഴ്ച.

യുഎസും ഇസ്രയേലും ചേര്‍ന്ന് ഭീകര സംഘടനയായി പ്രഖ്യാപിച്ച ഹമാസ് 31 അമേരി ക്കക്കാര്‍ ഉള്‍പ്പെടെ 1300 പേരെ കൊന്നൊടുക്കിയതായി ബൈഡന്‍ ആരോപിച്ചു. ‘കുട്ടിക ളുള്‍പ്പെടെ നിരവധി ആളുകളെ അവര്‍ ബന്ദികളാക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്‌ഐഎസ്) കുറച്ചുകൂടി യുക്തിസഹമായി കാണിക്കുന്ന ക്രൂരതകളാണ് അവര്‍ ചെയ്തത്. ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. ഈ സംഘം അവര്‍ക്ക് കഷ്ടപ്പാടുകള്‍ മാത്രമാണ് സമ്മാനിച്ചത്’, ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ അമേരിക്കയുടെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ‘ഇന്നും നാളെയും എപ്പോഴും ഇസ്രായേലിനൊപ്പം നിന്നതിന് നന്ദി. നാസികളെ പരാജയപ്പെടു ത്താന്‍ പരിഷ്‌കൃത ലോകം ഒന്നിച്ചതുപോലെ, ഐഎസിനെ പരാജയപ്പെടുത്താന്‍ ഒരുമിച്ചതുപോലെ, മേഖലയിലും ലോകത്തിലും സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ഹമാസിനെ പരാജയപ്പെടുത്താന്‍ പരിഷ്‌കൃത ലോകം ഒന്നിക്കണം… ‘,അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധസമയത്ത് ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ബൈഡനെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ‘ഇത് ഇസ്രായേലിനോടുള്ള നിങ്ങളുടെ വ്യക്തിപരമായ പ്രതിബദ്ധതയുടെ ആഴമാണ് കാണിക്കുന്നത്. ജൂത ജനതയുടെയും ഏക ജൂത രാഷ്ട്രത്തിന്റെയും ഭാവിയോടുള്ള നിങ്ങളുടെ വ്യക്തിപരമായ പ്രതിബദ്ധതയുടെ ആഴവും ഇതില്‍ വ്യക്തമാണ്. ഈ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ക്കുള്ള പിന്തുണ എല്ലാ ദിവസവും കാണുന്നു. ശരിക്കും അഭൂതപൂര്‍വമായതാണ ഈ പിന്തുണ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയതിന് നന്ദി. ഞങ്ങളുടെ ദൃഢനിശ്ചയം പരീക്ഷിക്കരുതെന്ന് നിങ്ങള്‍ ഞങ്ങളുടെ ശത്രുക്കള്‍ക്ക് അയച്ച വ്യക്തമായ സന്ദേശത്തിനും നന്ദി’, നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് സ്‌ഫോടനത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തി. അതേസമയം പലസ്തീന്‍ ഭീകര സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ വിഫലമായ റോക്കറ്റ് വിക്ഷേപണമാണ് സംഭവത്തിന് ഉത്തരവാദിയെന്ന് ഇസ്രായേല്‍ സൈന്യം തിരിച്ചടിച്ചു.

ഇതിനിടെ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അത്യന്തം അപകടകരമായ ഘട്ടത്തില്‍ എത്തിയിരിക്കെ യുഎസ് സൈന്യവും സജ്ജരായി തുടരുകയാണ്. യുഎസ് ഗവണ്‍മെന്റിന്റെ ഉത്തരവനുസരിച്ച് ഏകദേശം 2000 അമേരിക്കന്‍ സൈനികര്‍ക്കും യൂണിറ്റുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ നിര്‍ദേശപ്രകാരമാണിത്. ഹമാസുമായുള്ള യുദ്ധത്തില്‍ അമേരിക്ക ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കിവരികയാണ്.

ഗാസയിലെ ഇസ്രായേല്‍ അധിനിവേശം ഒരു വലിയ തെറ്റായിരിക്കുമെന്നാണ് കരുതു ന്നെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ഗാസയില്‍ സംഭവിച്ചത് ഹമാസ് കാരണമാണ്. ഹമാസിന്റെ തീവ്രവാദികള്‍ എല്ലാ പലസ്തീന്‍ ജനതയെയും പ്രതിനിധീകരിക്കുന്നില്ല. ഇസ്രയേലിന് ഗാസ തിരിച്ചുപിടിക്കുന്നത് അബദ്ധമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. തീവ്രവാദികളെ തുരത്തുകയാണ്.ഹിസ്ബുല്ല വടക്ക് ആണെങ്കില്‍ ഹമാസ് തെക്ക് ആണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തെ പിന്തുണയ്ക്കുമോയെന്ന് ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി.

ഹമാസിനെ പൂര്‍ണ്ണമായും നശിപ്പിക്കണമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്ന് ബൈഡനോട് ചോദ്യമുയര്‍ന്നു. ഹമാസിനെ നശിപ്പിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നു.എന്നാല്‍ ഒരു പലസ്തീനിയന്‍ അതോറിറ്റി ആവശ്യമാണ്.പലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള പാത ആവശ്യമാണെന്നും അദ്ദേഹം മറുപടി നല്‍കി.

എങ്ങനെയാണ് യുദ്ധം ആരംഭിച്ചത്?

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പതിനൊന്ന് ദിവസം പിന്നിടുകയാണ്. ഒക്ടോബര്‍ 7 ന് പലസ്തീനിയന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ്, ഗാസ മുനമ്പില്‍ നിന്ന് റോക്കറ്റ് ആക്രമണ പരമ്പര നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇസ്രയേ ലിനു നേരെ നടത്തിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. ഇസ്രയേലിനെതിരായ സൈനിക നടപടിയാണിതെന്നും ഇതിനെ വിശേഷിപ്പിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ ഗാസ മുനമ്പില്‍ നിന്ന് ഹമാസ് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടു.ഇത് മാത്രമല്ല, ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുകയും ചില സൈനിക വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ ഇരുപക്ഷത്തുമുള്ള നൂറുകണക്കിന് ആളുകള്‍ മരിച്ചു.

ഗാസ മുനമ്പില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുകയാണ്. അതേ സമയം ലെബനന്‍, കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍, ഈജിപ്തിനോട് ചേര്‍ന്നുള്ള ദക്ഷിണ ഗാസ എന്നിവിടങ്ങളില്‍ നിന്നാണ് ഹമാസ് റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിടുന്നത്. മധ്യ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്കിന് നേരെയും റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന് ശേഷം ഏഴ് ദിവസത്തിനകം 22,000ത്തോളം കെട്ടിടങ്ങളാണ് ഗാസയില്‍ തകര്‍ന്നത്. 10 ആശുപത്രികള്‍ക്കും 48 സ്‌കൂളുകള്‍ക്കും നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തി. ഗാസയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു. ഇതില്‍ 447 കുട്ടികളും ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഗാസയില്‍ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ അവരുടെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി.


Read Previous

പലസ്തീനില്‍ പാര്‍ട്ടി നിലപാടിനൊപ്പം; ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ

Read Next

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ; ഗാസയിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് അടിയന്തരസഹായം, 10 കോടി ഡോളർ നൽകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular