കെഎസ്ആർടിസി´ ഇനി കർണ്ണാടകയ്ക്കും സ്വന്തം, ആനവണ്ടി പ്രേമികളെ നിരാശയിലാക്കി കോടതി വിധി


മലയാളികളെ സംബന്ധിച്ച് കെഎസ്ആർടിസി എന്ന ആനവണ്ടി അവരുടെ അഭിമാനത്തിൻ്റെ പ്രതീകമാണ്. ചുവന്ന വണ്ടിയിൽ കെഎസ്ആർടിസി എന്ന ബോർഡും ചിന്നംവിളിച്ച് നിൽക്കുന്ന ആനകൾ ഉൾപ്പെട്ട അടയാളവും മലയാളിയായ ഓരോ വാഹന പ്രേമിയും മനസ്സിൽ സൂക്ഷിക്കുന്ന വസ്തുതകളാണ്. കെഎസ്ആർടിസി എന്ന പേരിനെ സംബന്ധിച്ച് നിരവധി വർഷങ്ങളായി കേരളവും കർണാടകയും തമ്മിൽ കോടതി വ്യവഹാരങ്ങൾ നടന്നുവരികയാണ്.

തങ്ങളാണ് ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമെന്നും അതുകൊണ്ടുതന്നെ കെഎസ്ആർടിസി എന്ന പേര് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും കർണാടക വാദിക്കുമ്പോൾ കർണാടകയെക്കാൾ എത്രയോ വർഷം മുൻപ് ആരംഭിച്ചതാണ് കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനമെന്നാണ് കേരളത്തിൻ്റെ വാദം. വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ കണ്ണൂർ ഡീലക്സ് എന്ന പ്രേം നസീർ ചിത്രത്തിൽ കെഎസ്ആർടിസി ഇടം പിടിച്ചതും തുടർന്ന് കോടതി ഇടപെട്ട് ആ പേര് കേരളത്തി നാണെന്ന് വ്യക്തമാക്കിയതും ഏറെ വാർത്താപ്രാധാനം നേടിയ സംഭവങ്ങളാണ്. എന്നാൽ കർണാടക വീണ്ടും കെഎസ്ആർടിസി എന്ന പേര് ഉപയോഗിച്ച് സർവീസ് നടത്തുകയായിരുന്നു.

കർണാടകയുടെ നടപടിക്കെതിരെ കേരളം കോടതിയിൽ സമർപ്പിച്ച കേസിനാണ് ഇപ്പോൾ തീർപ്പുണ്ടായിരിക്കുന്നത്. കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിൽ ഒടുവിൽ തീർപ്പെരത്തുമ്പോൾ അതിൻറെ നേട്ടം പക്ഷേ കർണാടകക്കാണെന്നു മാത്രം. ‘കെഎസ്ആർടിസി’ എന്ന പേര് ഇനിമുതൽ കർണാടകയ്ക്ക് ഉപയോഗിക്കാം. കർണാടക ഈ പേര് ഉപയോ​ഗിക്കുന്നതിനെതിരെ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു.

കെഎസ്ആർടിസി എന്ന പേര് തങ്ങൾക്ക് മാത്രമാണെന്ന് അവകാശപ്പെട്ടാണ് കേരളം രംഗത്തെത്തിയത്. ട്രേഡ് മാർക്ക് രജിസ്ട്രി തങ്ങൾക്കും മാത്രമാണു കെഎസ്ആർടിസി എന്നു ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നും കേരളം കോടതിയിൽ അവകാശവാദം ഉന്നയിക്കുകയായിരുന്നു. കർണാടകത്തിനെതിരെ കേരളത്തിൻ്റെ കെഎസ്ആർടിസി നിയമ പോരാട്ടം ആരംഭിക്കുന്നത് അങ്ങനെയാണ്.

കേരളത്തിൻ്റെ അവകാശവാദത്തിനെതിരെ കർണാടക, ചെന്നൈയിലെ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർ‍ഡിനെ സമീപിച്ചു. തങ്ങൾക്കും കെഎസ്ആർടിസിയിൽ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഇൻ്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർ‍ഡിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നടന്നുവരുന്ന തിനിടയിൽ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർ‍ഡു തന്നെഇല്ലാതാവുക യായിരുന്നു. അതോടെയാണ് കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് എത്തിയത്. കോടതിയിൽ നടന്ന വ്യവഹാരത്തിനൊടുവിലാണ് ഇപ്പോൾ വിധിയെത്തിയെത്തിയതും. 

കേരളം രൂപീകരിക്കുന്നതിന് മുൻപ് തിരുവിതാംകൂർ രാജ കുടുംബമാണ് പൊതു ​ഗതാ​ഗത സംവിധാനം ആരംഭിച്ചത്. സംസ്ഥാന രൂപീകരണത്തിനു ശേഷം പൊതു ഗതാഗത സംവിധാനം തുടർന്നു വരികയും 1965ൽ കെഎസ്‍ആർടിസി ബോർഡ് രൂപീകരിച്ച് കേരള ഗതാഗതത്തിൻ്റെ ഭാഗമാവുകയും ചെയ്തു. അതുകഴിഞ്ഞ് എട്ടു വർഷങ്ങൾക്കു ശേഷമാണ് കർണാടക കെഎസ്ആർടിസി എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. തുടർന്ന് കെഎസ്ആർടിസി തങ്ങളുടെ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി കർണാടകം രംഗത്ത് എത്തിയതോടെയാണ് പ്രശ്നത്തിലേക്ക് കേരളവും ഇറങ്ങിയത്.


Read Previous

‘മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’; ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കവാടത്തില്‍ ബാനര്‍

Read Next

അടിയന്തര ആവശ്യമൊന്നുമില്ല’; ബിനോയ് വിശ്വത്തെ സെക്രട്ടറിയായി നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് ഇസ്മയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular