മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ (എംവിഎ) ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടൽ ധാരണയായി. ശിവസേന 21 സീറ്റു കളിലും കോൺഗ്രസ് 15 സീറ്റുകളിലും മത്സരിക്കുമെന്നും എൻസിപിയിലെ(NCP) ശരദ് പവാർ വിഭാഗത്തിന് ഒമ്പത് സീറ്റുകൾ ലഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള പാർട്ടിയായ വഞ്ചിത് ബഹുജൻ ആഘാഡി (വിബിഎ) രണ്ട് സീറ്റിലും രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷയ്ക്ക് ഒരു സീറ്റിലും മത്സരിച്ചേക്കും.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി 26 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ പ്രവചിച്ചിരുന്നു. കോണ്‍ഗ്രസ് 12 സീറ്റുകള്‍ നേടുമെന്നും സഖ്യകക്ഷികളായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി), ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍ എന്നിവര്‍ 14 സീറ്റുകള്‍ നേടുമെന്നും പ്രവചനമുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 48 ലോക്സഭാ സീറ്റുകളില്‍ ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും 22 സീറ്റുകള്‍ നേടിയേക്കും.
ഇന്ത്യാ മുന്നണിക്ക് 45 ശതമാനം വോട്ട് ലഭിക്കുമെന്നും എന്‍ഡിഎയ്ക്ക് 40 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെ ടുപ്പില്‍ മഹാരാഷ്ട്രയിലെ 48ല്‍ 41 സീറ്റും എന്‍ഡിഎ നേടി. ബിജെപി ഒറ്റയ്ക്ക് 23 സീറ്റുകള്‍ നേടി. ബിജെപി സഖ്യകക്ഷിയായ ശിവസേന 18 സീറ്റുകള്‍ നേടി. എന്‍സിപി (അന്ന് അവിഭക്ത) നാല് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.