ഇനിയത് വിവാദമാക്കേണ്ട ആവശ്യമില്ല; അതേ വേദിയിൽ തന്നെ തിരുത്തിയെന്ന് അബ്ദുസമദ് പൂക്കോട്ടൂർ


മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ മഹാറാലിയിൽ ശശി തരൂർ നടത്തിയ പ്രസ്താവന അതേ വേദിയിൽ തന്നെ അദ്ദേഹം തിരുത്തിയെന്ന് എസ് വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ഇനിയത് വിവാദമാക്കേണ്ട ആവശ്യ മില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് തീവ്രവാദ സംഘടനയാണെന്നതാണ് തരൂരിന്റെ കാഴ്ചപ്പാടെങ്കിൽ ഇന്നലെ ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്ത ജനം ആ കാഴ്ചപ്പാടിന് എതിരാണെന്നതിൻ്റെ തെളിവാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

ഐക്യാദാർഢ്യ റാലിയുടെ നല്ലവശം കാണുന്നതിന് പകരം അതിനെ ചെറുതാ ക്കാനുള്ള മാധ്യമശ്രമം അംഗീകരിക്കാനാവില്ല. യുദ്ധം പോലെയുള്ള പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ മർദിതർക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ട്. മർദിതർക്കുവേണ്ടിയുള്ള പ്രാർത്ഥന മറയില്ലാതെ സ്വീകരിക്കപ്പെടുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു. പലസ്തീന് ജനതയ്ക്കുവേണ്ടി 31ന് സമസ്ത പ്രാർത്ഥന സദസ്സ് സംഘടിപ്പിക്കും. ഇതിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി ഇന്ന് സമസ്തക്ക് കീഴിലുള്ള പള്ളികളിൽ ജുമുഅക്ക് ശേഷം കൂട്ടപ്രാർത്ഥന നടന്നിരുന്നു.

ഹമാസ് ഭീകരവാദികളുടെ ആക്രണമത്തിനെതിരായ ഇസ്രയേലിന്റെ പ്രതികാരം അതിര് കടന്നുവെന്നായിരുന്നു ശശി തരൂർ പ്രസംഗത്തിൽ പറഞ്ഞതാണ് വിവാദമായത്. എന്നാൽ താന്‍ പലസ്തീന് ഒപ്പമാണെന്നും തന്റെ പ്രസംഗത്തിൽനിന്ന് ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പ്രചരിപ്പിക്കരുതെന്നും ശശി തരൂര്‍ ഇന്ന് പറഞ്ഞു. കോഴിക്കോട്ടെ തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതി ല്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ പലസ്തീന് ഒപ്പമാണെന്നും ഒരു വരിയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നവര്‍ പലസ്തീന്‍ ജനതയോട് ചെയ്യുന്നത് ക്രൂരതയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ റാലിക്ക് വലിയ ഉദ്ദേശ്യം ഉണ്ട്. അത് ലക്ഷ്യം കണ്ടെന്ന സംതൃപ്തിയുണ്ട്. റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കണ്ട. അതിന് ശ്രമിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അതാരാണെന്ന് ഞങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തെ ആരും ചെറുതായികാണാനോ വക്രീകരിക്കാനോ ശ്രമിക്കേണ്ട. ഒറ്റ റാലികൊണ്ട് എല്ലാം തീരുന്നില്ല. റാലിയിലെ കുറ്റവും കുറവും നോക്കുന്നതിന് പകരം വിമര്‍ശിക്കുന്നവരും പിന്തുണയുമായി രംഗത്തുവരട്ടെ.

വരികള്‍ക്കിടിയില്‍, അവിടെ കുത്ത്, ഇവിടെ പുള്ളി എന്നൊക്കെ പറഞ്ഞ്, അതിന് വലുപ്പം കൊടുക്കുന്നവര്‍ പലസ്തീന്‍ ജനതയെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുകയാണ്. ബോംബ് വീണുകൊണ്ടിരിക്കുന്ന അവിടെത്തെ ജനതയോട് വല്ല അനുഭാവവും ഉണ്ടെങ്കില്‍ ഞങ്ങള്‍ നടത്തിയതുപോലെയുള്ള പിന്തുണ അവര്‍ക്ക് കിട്ടാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ സംഘടനകളും മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ചെയ്യണം. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ പരാജയപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന പണിയാണ് നടക്കുന്നതെന്ന് മനസിലാക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Read Previous

ലൂണ മാജിക്! ഇവാനും ബ്ലാസ്‌റ്റേഴ്‌സും തിരിച്ചെത്തി

Read Next

ചന്ദ്രയാന്‍ 3 ലാന്‍ഡിങിനിടെ ചന്ദ്രോപരിതലത്തില്‍ വലിയ ഗര്‍ത്തമുണ്ടായി; 2.06 ടണ്‍ പൊടി അകന്ന് മാറിയെന്ന് ഐഎസ്ആര്‍ഒ

Leave a Reply

Your email address will not be published. Required fields are marked *

Most Popular