റിയാദ് : വിശുദ്ധ മാസമായ റമദാനില്‍ അര്‍ഹരായ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നു. യുഎഇയില്‍ മാത്രം 2,592 തടവുകാര്‍ക്കാണ് മോചനം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മോചിതരില്‍ ഉള്‍പ്പെടുന്നു.
റമദാന്‍ പ്രമാണിച്ച് സൗദി അറേബ്യയിലും യോഗ്യരായ തടവുകാരെ മോചിപ്പിക്കു ന്നതിന് നടപടി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജയിലുകളിലെ മേധാവികള്‍ നല്‍കുന്ന റിപോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ചാണിത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം മോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചത് അതിനിടെ തടവുകാരെ മോചിപ്പിച്ചു തുടങ്ങിയതായി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദി രാജകുമാരന്‍ അറിയിച്ചു.
ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും അര്‍ഹരായ തടവുകാരെ മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ എത്ര തടവുകാര്‍ ക്കാണ് പൊതുമാപ്പ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം.
കുറ്റകൃത്യത്തിന്റെ സ്വഭാവം, ശിക്ഷ അനുഭവിച്ച കാലാവധി, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് മോചനത്തിന് അര്‍ഹരായ തടവുകാരെ തിരഞ്ഞെടുക്കുന്നത്. കാരുണ്യത്തിന്റെ മാസത്തില്‍ നല്ല ജീവിതം തുടങ്ങാനും കുടുംബത്തോടൊപ്പം ചേരാനും തടവുകാര്‍ക്ക് ഇതിലൂടെ സാധിക്കും.
സ്വകാര്യ അന്യായത്തില്‍ ശിക്ഷിക്കപ്പെട്ടവരെ പൊതുമാപ്പിന് പരിഗണിക്കാറില്ല. വ്യക്തികള്‍ക്കെതിരായ കുറ്റങ്ങളില്‍ പെട്ടവര്‍ക്ക് മാപ്പ്‌നല്‍കാന്‍ ഇരകള്‍ക്കാണ് സാധിക്കുക. രാഷ്ട്രത്തിനെതിരായ കുറ്റങ്ങള്‍ എന്ന വകുപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഭരണാധികാരികള്‍ പൊതുമാപ്പ് നല്‍കുന്നത്. എന്നാല്‍ ഭീകരവാദം, കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് കേസുകള്‍ തുടങ്ങിയവ സാധാരണയായി പൊതുമാപ്പിന് പരിഗണിക്കാറില്ല.