ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെ തുടർന്ന് സ്വിറ്റ്സർലാൻഡിലെ മ്യൂണിക്കിൽ നിന്നും ബാങ്കോക്കിലേക്ക് പറന്ന ലുഫ്താൻസ വിമാനം അടിയന്തരമായി ഡൽഹിയിലിറക്കി. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ബുധനാഴ്ച ലുഫ്താൻസ വിമാനം ഡൽഹിയിൽ ഇറക്കിയ വിവരം അറിയിച്ചത്. യാത്രക്കിടെ യാത്രക്കാരായ ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നുവെന്ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ഏവിയേഷൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
വിമാനം പാകിസ്താനിൽ ലാൻഡ് ചെയ്യാൻ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്തയുടൻ മോശമായി പെരുമാറിയ യാത്രക്കാരനെ വിമാന അധികൃതർ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. കഴിഞ്ഞ മാസം ഡൽഹിയിലേക്കുള്ള ഈജിപ്ത് എയർ വിമാനത്തിലെ യാത്രക്കാരൻ സഹയാത്രികരോട് മോശമായി പെരുമാറുകയും സീറ്റുകൾ കേടുവരുത്തുകയും ചെയ്തിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇയാളെ ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തത്തിൽ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ച ഇന്ത്യക്കാരൻ ശങ്കർ മിശ്രയുടെ നടപടിയും വിവാദമായിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു