മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരുവന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകരുണ്ടാവുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് സത്താർ പന്തല്ലൂർ. സമസ്ത മുഷാവറ ആ തീരുമാനമെടുത്താല്‍ അത് അംഗീകരിക്കുമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനസമ്മേളനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദപരാമര്‍ശം.
സമസ്തയുടെ കേന്ദ്രമുഷാവറ ഒരു കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ആ മുഷാവറയുടെ തീരുമാനം അവസാനശ്വാസം വരെ നടപ്പിലാക്കാന്‍ നാം സന്നദ്ധമാകണം. വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരുവന്നാലും ആ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു വേണ്ടി ജനിച്ച അതിനുവേണ്ടി ജീവിക്കുന്ന അതിനുവേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്, സത്താർ പന്തല്ലൂർ പറഞ്ഞു.
സമസ്തയല്ലാതെ മറ്റൊരു പ്രസ്ഥാനത്തോടും യാതൊരുവിധ കൂറുമില്ലായെന്നും സത്താര്‍ പന്തല്ലൂര്‍ വേദിയില്‍ പറഞ്ഞു. തലയിരിക്കുമ്പോൾ വാലാടേണ്ടയെന്ന സാദിഖലി തങ്ങളെ പരോഷമായി വേദിയിൽ വിമർശിക്കുകയും ചെയ്തു. ജാമിയ നൂരിയ സമ്മേളനവുമായി ബന്ധപ്പെട്ട് വിലക്കപ്പെട്ട നേതാക്കളിലൊരാളായിരുന്നു സത്താര്‍ പന്തല്ലൂര്‍.