ഡല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്. രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം വര്‍ഷങ്ങളോളമായി ഇന്ത്യ – പാകിസ്താന്‍ പരന്പരകള്‍ നടക്കുന്നില്ല. അതേസമയം സ്റ്റേഡിയത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമൊന്നും ആയിട്ടില്ല. കോവിഡിന്റെ സ്ഥിതി കൂടി പരിഗണിച്ചാവും ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാവുക.
അതേസമയം ട്വന്റി 20 ലോകകപ്പിന്റെ വേദികള്‍ ബി.സി.സി.ഐ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാ വും ഫൈനല്‍. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, ലക്നോ, ധർമശാല എന്നീ നഗരങ്ങളാകും ട്വന്‍റി20 പൂരത്തിന്‍റെ മറ്റ് വേദികൾ.