ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അത് കിറ്റക്സ് മുതലാളി മറക്കരുത്.


തൊഴിൽ ചൂഷണവും മലിനീകരണവുമടക്കം ഒട്ടേറെയുണ്ട്. ഇവിടെ പ്രവർത്തിക്കുമെങ്കിൽ അതു നിയമപരമായിത്തന്നെയാവണം.ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അതുകൊണ്ടു കേരളത്തിലെ മുഴുവൻ വ്യവസായത്തിന്റെയും വ്യവസായികളുടെയും അപ്പോസ്തലനാകാൻ മുതലാളി ശ്രമിക്കേണ്ടതില്ല. കേരളത്തിലെ വ്യവസായിക അന്തരീക്ഷം സാബുവിൽ നിന്നു തുടങ്ങിയതോ സാബുവിൽ അവസാനിക്കുന്നതോ അല്ല.

അല്‍പ്പം ചരിത്രം തേടാം

തമിഴ്നാട്ടിലെ തിരുപ്പൂർ അറിയപ്പെടുന്നതു രാജ്യത്തെ തുണിവ്യവസായത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നാ യാണ്. തൊണ്ണൂറുകളിലെ തിരുപ്പൂരിന് അതേക്കുറിച്ചു ചിലതു കാര്യമായി പറയാനുണ്ടാകും.1999-ൽ രാജ്യത്തെ വ്യവസായിക ഉത്പാദനത്തിൽ 14 ശതമാനവും ജി.ഡി.പിയിൽ നാലു ശതമാനവും സംഭാവന ചെയ്തിരുന്നതു തിരുപ്പൂരിലെ തുണി വ്യവസായമായിരുന്നു. ഒമ്പതിനായിരത്തോളം ചെറുകിട വ്യവ സായങ്ങൾ ഉള്ള മേഖല.

പക്ഷേ, വ്യവസായിക മുന്നേറ്റത്തിനിടെ ഒരു ജനതയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്നതു വൈകിയാണ് അവർ തിരിച്ചറിയുന്നത്. തിരുപ്പൂരിലൂടെ ഒഴുകി കോയമ്പത്തൂർ, ഈറോഡ് വഴി കരൂ രിൽ വെച്ചു കാവേരി നദിയിലേക്കു ചേരുന്ന നൊയ്യാൽ നദിയിൽനിന്നാണു പ്രശ്നം തുടങ്ങുന്നത്. നെ ല്ലും തെങ്ങുമടക്കമുള്ള വിളകൾ കൃഷി ചെയ്യാനായി ആശ്രയിച്ചിരുന്ന നൊയ്യാൽ നദിയും നൊയ്യാൽ അണക്കെട്ടും ക്രമേണ തങ്ങളുടെ കൃഷിഭൂമികളെ തരിശുഭൂമികളാക്കുന്നത് ആ ജനതയ്ക്കു കൺ മുന്നിൽ കാണേണ്ടിവന്നു.

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് റിപ്പോർട്ടിൽ ഇതേക്കുറിച്ചു പറയുന്നതിങ്ങനെ – “ബ്ലീച്ചിങ് ലിക്വിഡുകൾ, സോഡാ ആഷ്, കോസ്റ്റിക് സോഡ, സൾഫ്യൂരിക് ആസിഡ്, ഹൈ ഡ്രോക്ലോ റിക് ആസിഡ്, സോഡിയം പെറോക്സൈഡ് അടക്കമുള്ള കെമിക്കലുകളാണു തിരുപ്പൂരിലെ തുണി വ്യവസായത്തിന്റെ ഭാഗമായുള്ള ബ്ലീച്ചിങ്, ഡൈയിങ് പ്രക്രിയക്കുപയോഗിക്കുന്നത്. മലിനജലമായാണ് ഇവ പുറത്തുവിടുന്നത്. ഇത് അസിഡിക്കാണ്, ഒപ്പം അസഹനീയമായ മണവും. ഇതുമൂലം ജലത്തിൽ ബയോളജിക്കൽ-കെമിക്കൽ ഓക്സിജൻ അളവു വളരെ കൂടുതലായി ആവശ്യം വരുന്നു. ഇതുമൂലം കോയമ്പത്തൂർ മുതൽ തിരുപ്പൂർ വരെയുള്ള ഭൂഗർഭജലം ജലസേചനത്തിനു യോഗ്യമല്ലാതാകുന്നു.”
ഇതിനിടയിൽ 1992-ൽ നൊയ്യാൽ അണക്കെട്ട് നിർമ്മിക്കപ്പെട്ടു. 10,000 ഏക്കറിലധികം കൃഷിഭൂമിയിലേക്കുള്ള ജലം ഇവിടെനിന്നും ലഭിച്ചിരുന്നു.

പക്ഷേ, കേവലം അഞ്ചുവർഷം മാത്രമാണ് ഈ അണക്കെട്ട് ജലസേചനത്തിനായി കർഷകർക്ക് ഉപയോഗിക്കാനായത്. കെമിക്കലുകളുടെ അമിതമായ സാന്നിധ്യം മൂലം അണക്കെട്ടിലെ ജലത്തിന്റെ ഉപയോഗം തിരുപ്പൂരിലെയും കരൂരിലെയും കർഷകർക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇതേക്കുറിച്ച് 2004 ഓഗസ്റ്റ് 20-ന് ഒരു ലേഖനം ‘ദ ഹിന്ദു’വിൽ പ്രസിദ്ധീകരിച്ചിരുന്നു.

അണക്കെട്ടിന്റെ നാലു കിലോമീറ്റർ ദൂരപരിധിയിലുള്ള കുഴൽക്കിണറുകളിലെ ജലവും മലിനമാക്കപ്പെട്ടുവെന്നും സിങ്ക്, ക്രോമിയം, കോപ്പർ, കാഡ്മിയം എന്നിവയുടെ അമിത സാന്നിധ്യമുള്ള ഈ ജലം ഗാർഹിക, വ്യവസായിക, ജലസേചന ഉപയോഗത്തിനു യോഗ്യമല്ലാതായി തീരുകയും ചെയ്തുവെന്നു മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിസ് 2007-ൽ ഇറക്കിയ വർക്കിങ് പേപ്പറിൽ കണക്കുകളടക്കം വിശദീകരിച്ചിരുന്നു.

വിഷയത്തിൽ കർഷകർ 1996-ലായിരുന്നു ആദ്യമായി നിയമപോരാട്ടത്തിലേക്കു കടക്കുന്നത്. കരൂർ താലൂക്ക് നൊയ്യാൽ അഗ്രിക്കൾച്ചറിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റും അഭിഭാഷകനുമായ പി.ആർ കുപ്പുസ്വാമിയാണ് ആദ്യ ഹർജി മദ്രാസ് ഹൈക്കോടതിയിൽ നൽകിയത്. ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. 1997 മാർച്ച്‌ ആറിനു കോടതിയുത്തരവ് വന്നു.

ഓരോ യൂണിറ്റുകളും ആ വർഷം ഏപ്രിലിനു മുൻപായി എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളും ജൂൺ പത്തോടെ കോമൺ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളും സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. അതിനു കഴിഞ്ഞില്ലെങ്കിൽ ഈ യൂണിറ്റുകൾ അടച്ചുപൂട്ടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ്‌, കോയമ്പത്തൂർ ജില്ലാ കളക്ടർ എന്നിവരോടു കോടതി നിർദേശിച്ചു.

1998-ൽ പ്ലാന്ററുകളുടെ നിർമാണം നടക്കുകയാണെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം അണക്കെട്ട് ക്ലീൻ ചെയ്യാമെന്നും നൽകിയ ഉറപ്പിന്മേൽ കുറേക്കാലം കൂടി നടപടിക്രമങ്ങൾ മുന്നോട്ടുപോയി. അതിനിടയിൽ 2003 നവംബർ അഞ്ചിനു മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ ഒരു റിപ്പോർട്ട്‌ സമർപ്പിച്ചു. അതുപ്രകാരം 729 ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകൾ നേരിട്ടോ അല്ലാതെയോ നൊയ്യാൽ നദിയിലേക്ക് ഒഴുക്കുന്ന മലിനജലത്തിന്റെ അളവ് ദിനംപ്രതി 87 മില്യൺ ലിറ്റർ ആണ്. ഓരോ ലിറ്ററിലും മൂവായിരം മുതൽ ഏഴായിരം വരെ കെമിക്കലോ ഖരപദാർഥങ്ങളോ ഓരോ ലിറ്റർ ജലത്തിൽ ഉണ്ട്.

2007-ഓടെ പ്ലാന്ററുകളുടെ നിർമാണം പൂർത്തിയാക്കണമെന്ന അവസാന താക്കീതും കോടതിയിൽ നിന്നുവന്നു. 2005, 2006, 2007 വർഷങ്ങളിലെ നഷ്ടം പരിഗണിച്ച് 12 കോടി രൂപ പിഴയും പുറന്തള്ളിയ മാലിന്യത്തിനു 12.5 കോടി രൂപയും പ്രകൃതിനാശത്തിന് 24.79 കോടി രൂപയും കെട്ടിവെയ്ക്കാണ് കോടതിയുടെ നിർദേശവും വന്നു. അതേത്തുടർന്നു പല ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകളും പ്രവർത്തനം അവസാനിപ്പിച്ചു. അതിൽ കിറ്റക്സിന്റെ നാലു യൂണിറ്റുകളും ഉണ്ടായിരുന്നു.

കിറ്റക്സിന്റെ അടുത്ത പ്രവർത്തനമേഖല കേരളമായിരുന്നു. 2008-ലാണ് തിരുപ്പൂരിൽ അവസാനിപ്പിച്ച ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകളിൽ ഒന്ന് കിറ്റക്സ് കിഴക്കമ്പലത്ത് സ്ഥാപിച്ചത്. കടുത്ത എതിർപ്പിനിടെയായിരുന്നു എൽ.ഡി.എഫ് ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത്‌ യൂണിറ്റിന് അനുമതി നൽകിയത്. നാട്ടുകാരുടെയും പാടശേഖര സമിതിയുടെയും എതിർപ്പുകൾ മുഖവിലയ്ക്കെടുത്ത അന്നത്തെ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇതിനെ എതിർത്തു. അനുകൂലിച്ചും എതിർത്തും 9 വീതം അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടിന്റെ പിൻബലത്തിൽ കിറ്റക്സ് വിജയിച്ചു. യൂണിറ്റ് തുടങ്ങാൻ ലൈസൻസ് ലഭിച്ചു.

2010-ൽ പഞ്ചായത്ത്‌ ഭരണം മാറി. അന്നത്തെ യു.ഡി.എഫ് ഭരണസമിതിക്കു മുന്നിൽ മൂന്നു ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകൾക്കുകൂടിയുള്ള അനുമതിക്കായി കിറ്റക്സ് സമീപിച്ചു. തിരുപ്പൂരിൽ നാലു യൂണിറ്റുകളാണു പ്രവർത്തനം അവസാനിപ്പിച്ചത് എന്നോർക്കുക. എന്നാൽ പഞ്ചായത്ത് അനുമതി നിഷേധിച്ചു. ശേഷം പഞ്ചായത്ത്‌ നിലവിലുള്ള ഒരു യൂണിറ്റിനു ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം എന്നു കമ്പനിയോട് ആവശ്യപ്പെട്ടു. ഒരുവർഷം വരെ ഇതിനായി സമയവും നൽകി. 2012 ആയിട്ടും ഇതു പൂർത്തിയാക്കാതെ വന്നപ്പോൾ അഞ്ചു വാർഡുകളിലെ ഗ്രാമസഭകൾ പഞ്ചായത്തിനു പരാതി നൽകി. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടു. ഈ പരാതികൾ പഞ്ചായത്ത്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ് എന്നിവർക്കു കൈമാറി.

തുടർന്നു മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് എന്നിവയുടെ പരിശോധനയിൽ യൂണിറ്റിൽ നിന്നുള്ള മാലിന്യം കടമ്പ്രയാറിലും സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലും തോടുകളിലും എത്തുന്നതായി കണ്ടെത്തി. തുടർന്ന് 2012-ൽ യൂണിറ്റിനു സ്റ്റോപ്പ്‌ മെമ്മോ നൽകാൻ പഞ്ചായത്ത്‌ തീരുമാനിച്ചു. പിന്നീട് ഇന്നത്തേതിന്റെ തനിയാവർത്തനമായിരുന്നു. തന്റെ സ്ഥാപനം ഇവിടെനിന്നും ശ്രീലങ്കയിലേക്കു കൊണ്ടുപോകുമെന്നായിരുന്നു അന്ന് സാബു എം ജേക്കബ് പത്രസമ്മേളനം നടത്തി ഭീഷണിപ്പെടുത്തിയത്.

തൃക്കാക്കര എം.എൽ.എ ബെന്നി ബെഹനാനും പഞ്ചായത്തും തന്നെ വേട്ടയാടുകയാണെന്നു സാബു അന്നു പറഞ്ഞു. സർക്കാർ സമ്മർദത്തിലായി. അതോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ വിഷയം പരിശോധിക്കാൻ അന്നത്തെ മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു ഉപസമിതിയെ നിയമിച്ചു. ഈ സമിതിയും കമ്പനിയുടെ മലിനീകരണത്തിനെതിരെ നിലകൊണ്ടു. ആറുമാസം സമയമാണ് അന്നും പ്ലാന്റ് നിർമിക്കാൻ കിറ്റക്സ് ചോദിച്ചത്.

അപ്പോഴേക്കും ഒരുവശത്തു കമ്പനിമാലിന്യത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാതിരുന്ന വലിയൊരു വിഭാഗം ജനതയെയും അവർ കൈയിലെടുത്തിരുന്നു. സൗജന്യമായി അരിയും പച്ചക്കറിയുമടക്കം നൽകി അവർ ജനകീയ പരിവേഷത്തിലെത്തി. ട്വന്റി-ട്വന്റി എന്ന ചാരിറ്റി സംഘടന വഴിയായിരുന്നു ഇതൊക്കെയും. ട്വന്റി-ട്വന്റി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ഉറപ്പായിരുന്നു സാബുവിന്റെ ഇൻവെസ്റ്റ്മെന്റ്. ഈ വാക്കു വിശ്വസിച്ചു രാഷ്‌ട്രീയപാർട്ടി പ്രതിനിധികളും സിനിമാ താരങ്ങളും ഈ ചാരിറ്റിയുടെ ഭാഗമായി.

എന്നാൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ, 2015-ൽ കിഴക്കമ്പലം പഞ്ചായത്ത്‌ ഭരണം ട്വന്റി-ട്വന്റി പിടിച്ചു. മലിനീകരണം നടക്കുന്നുവെന്ന് ആരോപണമുള്ള രണ്ടു വാർഡുകൾ അവർക്കു കിട്ടിയില്ല. പക്ഷേ, പഞ്ചായത്തുഭരണം ലഭിച്ചതോടെ നേരത്തെ അനുമതി നിഷേധിക്കപ്പെട്ട മൂന്നു ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകൾക്കു കൂടി പഞ്ചായത്തിന്റെ അനുമതിയായി. ശേഷം അടുത്ത സർക്കാരും വന്നു. അതോടെ കിറ്റക്സ് എന്നതിനേക്കാൾ ട്വന്റി-ട്വന്റി ചർച്ച ചെയ്യപ്പെട്ടു.

മുഴുവൻ ചർച്ചാ കേന്ദ്രവും പുതിയ രാഷ്ട്രീയ പ്രസ്ഥാനമായി. കടമ്പ്രയാറിന്റെ മലിനീകരണം ഇടയ്ക്കെപ്പോഴോ വന്നുപോകുന്ന ഫില്ലർ ചർച്ച മാത്രമായി. ഇതിനിടെ ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകളെക്കുറിച്ചുള്ള വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്കു ട്വന്റി-ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് നൽകിയ മറുപടി രസകരമായിരുന്നു. അപേക്ഷയിലെ 10 ചോദ്യങ്ങൾക്കും ഒരേ മറുപടിയായിരുന്നു, “വിവരം ലഭ്യമല്ല” എന്ന്.

ഇതിനിടയിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള എൻവയോണ്മെന്റൽ ഇൻഫർമേഷൻ സിസ്റ്റം പുറത്തിറക്കിയ നദികളിലെ ജലഗുണനിലവാരത്തേക്കുറിച്ചുള്ള റിപ്പോർട്ടിൽ കടമ്പ്രയാറിനെക്കുറിച്ചു പറഞ്ഞു. കടമ്പ്രയാറിന്റെ ബ്രഹ്മപുരം ഭാഗത്തെ ഓരോ 100 മില്ലീലിറ്റർ വെള്ളത്തിലും 200 മുതൽ ഒരുലക്ഷം വരെ കോളിഫോം ബാക്ടീരിയയുള്ളതായി റിപ്പോർട്ടിലുണ്ടായി. മറ്റു വിസർജ്യങ്ങൾ ഉൾപ്പെടുമ്പോൾ ഇത് 700 മുതൽ 1.20 ലക്ഷം വരെയാണിത്.

മനക്കക്കടവു ഭാഗത്തെ കോളിഫോം ബാക്ടീരിയയുടെ അളവ് 12 മുതൽ 6300 വരെയാണ്. മറ്റു വിസർജ്യങ്ങൾ ഉൾപ്പെടുമ്പോൾ ഇത് 340 മുതൽ 7900 വരെയാണ്. ഇൻഫോ പാർക്കും സ്മാർട്ട് സിറ്റിയുമടക്കമുള്ള സ്ഥാപനങ്ങളും നിരവധി വ്യവസായ ശാലകളും വിവിധ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആശ്രയിക്കുന്നത് 27 കിലോമീറ്റർ നീളവും 14 കൈവഴികളുമുള്ള കടമ്പ്രയാറിനെയാണ്. ഇതൊക്കെയും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളാണ്. ഇതല്ലാതെ അവർ നടത്തുന്ന തൊഴിൽ ചൂഷണങ്ങളുമേറെയുണ്ട്. അടിയന്തരമായി അഡ്രസ്സ് ചെയ്യേണ്ടവ തന്നെയാണതും.

നാലരവർഷം ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്ത സുരേഷ് മൂലയിൽ ‘ന്യൂസ്റപ്റ്റി’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചിലതുണ്ട്, “ജി.എസ്.ഡി എന്നൊരു പ്രൊഡക്ഷൻ സംവിധാനം അവിടെ നടപ്പാക്കി. അതോടുകൂടിയാണു മലയാളികൾ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഇറങ്ങാൻ തുടങ്ങിയത്. വൺസി (വൺ സൈഡഡ്) എന്നൊരു തരം ഡ്രസുണ്ട്. നവജാത ശിശുക്കൾക്കുള്ളതാണ്. ഞാൻ 2008-ലാണ് ആദ്യം അവിടെ ജോയിൻ ചെയ്യുന്നത്.

40 പേരുള്ള ഒരു പ്രൊഡക്ഷൻ ലൈനിലെ ഒരു ദിവസത്തെ വൺസി ടാർഗറ്റ് 2,900 പീസായിരുന്നു. ഒരു ദിവസത്തെ ടാർ​​ഗറ്റായിരുന്നു അത്. 2017-ൽ ക്വാളിറ്റി കൺട്രോളർ ആയി തന്നെ ഞാൻ വീണ്ടും കിറ്റക്സിൽ റീജോയിൻ ചെയ്തു. അപ്പോൾ, വൺസി ടാർ​ഗറ്റ് 9,700 ആക്കിയിരുന്നു. 40 പേർ തന്നെ അതു നിർമ്മിച്ചെത്തിക്കണം. അതു മാത്രമല്ല, 2900 ടാർ​ഗറ്റ് ആയിരുന്ന സമയത്ത് ഒരു ലൈനിൽ രണ്ട് ഹെൽപർമാരേക്കൂടി വെച്ചിരുന്നു. ആ രണ്ട് പേരെ ഒഴിവാക്കി. നെക് ബൈൻഡിങ്ങ് കട്ട് ചെയ്തുകൊടുക്കാൻ ആളെ നിർത്തുമായിരുന്നു. 40 പേരിൽ നിന്ന് ആ ഹെൽപറെ കൂടി മാറ്റി. എല്ലാവരും ആ പണി കൂടി ചെയ്യേണ്ട അവസ്ഥയായി.

ടാർ​ഗറ്റ് എത്തണം. എത്തിയില്ലെങ്കിൽ ഓവർടൈം പണിയെടുപ്പിച്ച് ടാർ​ഗറ്റ് എത്തിച്ചിട്ടേ വിടൂ. മലയാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം ഈ ജി.എസ്.ഡി സംവിധാനം തന്നെയാണ്. ഞാൻ ആദ്യം അവിടെ ജോലിക്കു കയറി ഇറങ്ങുന്നതുവരെ മുക്കാൽ പങ്കും മലയാളികളായിരുന്നു. ഒരു ഫ്ലോറിൽ 40 പേരടങ്ങുന്ന എട്ട് ലൈനാണ്. രണ്ടാമതു ചെല്ലുമ്പോൾ ഒരു ഫ്ളോർ നിറയെ ഇതരസംസ്ഥാന തൊഴിലാളികൾ.

2008-ൽ ചെല്ലുമ്പോൾ തകര ഷെഡ്ഡുകൾ കൊണ്ടുള്ള ഷെൽട്ടറായിരുന്നു. ആ സമയത്തും സ്ത്രീകൾക്കു നല്ല താമസസൗകര്യമാണ്. 2017-ൽ പോകുമ്പോഴും ഓപ്പറേറ്റർമാർ തകരഷെഡ്ഡിൽ തന്നെ. സൂപ്പർവൈസറിനു മുകളിലുള്ളവർക്കും നല്ല താമസസൗകര്യം.” ഇത്തരം വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനു പാര്‍ലമെന്റംഗമായ ബെന്നി ബെഹനാന്‍ നൽകിയ പരാതി, പി.ടി തോമസ് എം.എല്‍.എ ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നൽകിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളെയാണ് അടുത്തകാലത്തു സാബു എന്ന കിറ്റക്സ് മുതലാളി വേട്ടയാടലായി വിശേഷിപ്പിച്ചത്.

ഈ വേട്ടയാടലിന്റെ യാഥാർഥ്യം കുറച്ചുകൂടി വ്യക്തമാക്കുന്ന തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട് ഇന്നു ‘മനോരമ ന്യൂസ്‌’ പുറത്തുവിട്ടിരുന്നു. വേണ്ടത്ര ശുചിമുറികൾ കമ്പനിയിലില്ലെന്നും തൊഴിലാ ളികൾക്കു കുടിവെള്ളം ഉറപ്പുവരുത്താൻ കമ്പനിക്കായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിലെ മറ്റു കാര്യങ്ങൾ ഇങ്ങനെയാണ്- “അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നൽകുന്നില്ല.

മിനിമം വേതനവും തൊഴിലാളികൾക്കു നൽകുന്നില്ല. അനധികൃതമായി തൊഴിലാളികളിൽനിന്നു പിഴ ഈടാക്കി. വാർഷിക റിട്ടേൺ സമർപ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നൽകാൻ തയാറാകുന്നില്ല. കരാർ തൊഴിലാളികൾക്കു ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യം ഉണ്ടായിരുന്നില്ല. സാലറി സ്ലിപ്പുകൾ കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം നൽകുന്ന രജിസ്റ്ററും കമ്പനിയിൽ കണ്ടെത്താനായില്ല.”

ഇതൊക്കെക്കൊണ്ടു തന്നെയാണു പരിശോധ​ന​ക​ളു​ടെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ട് ഉണ്ടാകില്ലെന്ന തെലങ്കാന സർക്കാരിന്റെ വാഗ്ദാനം കേട്ടു മുതലാളി ധൃതംഗപുളകിതനാകുന്നത്. കാശുള്ളവനെ സ്റ്റേറ്റ് ചോദ്യം ചെയ്യരുതെന്ന കോർപ്പറേറ്റ് മാനസികനില തന്നെയാണ് അയാളുടേതും. വ്യവസായ സൗഹൃദ സംസ്ഥാനമാണിതെന്നു ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കാൻ വിലപേശി അയാളെ തിരികെക്കൊണ്ടു വരുന്ന ഒരു നടപടികളിലേക്കും സർക്കാർ കടക്കരുത്. നടപടികൾ സർക്കാർ തുടരണം.

തൊഴിൽ ചൂഷണവും മലിനീകരണവുമടക്കം ഒട്ടേറെയുണ്ട്. ഇവിടെ പ്രവർത്തിക്കുമെങ്കിൽ അതു നിയമപരമായിത്തന്നെയാവണം.ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അതുകൊണ്ടു കേരളത്തിലെ മുഴുവൻ വ്യവസായത്തിന്റെയും വ്യവസായികളുടെയും അപ്പോസ്തലനാകാൻ മുതലാളി ശ്രമിക്കേണ്ടതില്ല. കേരളത്തിലെ വ്യവസായിക അന്തരീക്ഷം സാബുവിൽ നിന്നു തുടങ്ങിയതോ സാബുവിൽ അവസാനിക്കുന്നതോ അല്ല.

റിപ്പോര്‍ട്ട്‌ ഹരി മോഹന്‍


Read Previous

അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ഭാര്യ അമല കസ്റ്റംസിന് മൊഴി നൽകി.

Read Next

സി.പി.ഐ.എമ്മിനെ വിമർശന വിധേയമാക്കി ഇവിടെ സിനിമ സാധ്യമല്ലായെന്ന് എക്കാലവും മലയാളത്തിൽ നിലനിൽക്കുന്ന അപ്രഖ്യാപിത നിയമം പിന്തുടരുക മാത്രമാണു മഹേഷ്‌ നാരായണനും മാലിക്‌ സിനിമയിലൂടെ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular