ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആരു മുഖ്യമന്ത്രിയാകുമെന്ന അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നത്. റായ്പൂരിൽ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം.
ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റിൽ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപി (BJP) വൻ വിജയം നേടിയത്.
ഇന്ന് രാവിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ റായ്പൂരിലെത്തിയിരുന്നു. 90 അംഗ സംസ്ഥാന അസംബ്ലിയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ, ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്നാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ഛത്തീസ്ഗഢിലേക്ക് ബിജെപി കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, സർബാനന്ദ സോനോവാൾ, ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവർ എത്തിയത്. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കു ന്നതിനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരെ സംസ്ഥാന തലസ്ഥാനത്ത് കാണുന്നതിനുമായിട്ടാണ് കേന്ദ്ര നിരീക്ഷകർ സംസ്ഥാനത്ത് എത്തിയത്.
അതേസമയം, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനം വൈകു ന്നതിൽ കോൺഗ്രസ് അപലപിച്ച് രംഗത്തെത്തിയിരുന്നു.