റിയാദ് : അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൗദി കുടുംബത്തിന്റെ വക്കീലുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടന്നു. കരാർ പ്രകാരമുള്ള ഒന്നരക്കോടി സൗദി റിയാൽ തയ്യറാണെന്നും തുടർ നടപടികൾ ആരംഭിക്കണമെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റിയാദ് റഹീം സഹായ സമിതി അംഗങ്ങളും ആവശ്യപ്പെട്ടു. പെരുന്നാൾ അവധി കഴിഞ്ഞു തിങ്കളാഴ്ച കോടതി ആരംഭിച്ചാൽ ഉടൻ മുൻ കൂട്ടി സമയം വാങ്ങി കോടതി യിൽ ഹാജരാകുമെന്നും കുടുംബം മാപ്പ് നൽകാൻ തയ്യാറായ വിവരം രേഖാമൂലം അറിയിക്കുകയും ചെയ്യും.
പിന്നീട് കോടതി ആവശ്യപ്പെടുന്നത് അനുസരിച്ചുള്ള രേഖകൾ സമർപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. പണം തയ്യാറാണെന്ന വിവരം ഇന്ത്യൻ എംബസിയുടെ രേഖാമൂലം കത്ത് കിട്ടിയെന്നും. അക്കാര്യം സൗദി കുടുംബത്തിനെ അറിയിക്കുമെന്ന് അറ്റോർണി പറഞ്ഞു.
കോടതിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ആവുന്നത്ര വേഗത്തിൽ നടത്താമെന്നും അറ്റോർണി ഉറപ്പ് നൽകി. പ്രതിഭാഗം വക്കീലും വാദി ഭാഗം വക്കീലും സംയുക്തമായി തുടർ നടപടികൾക്ക് നേതൃത്വം നൽകും. സൗദിയിൽ നിന്ന് റഹീമിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് തീരുമാനങ്ങൾ അറിയിക്കുന്നതിന് റിയാദിലെ ജീവകരുണ്യ പ്രവർത്തകനായ സിദ്ധിഖ് തുവ്വൂരിനെ കുടുംബം അധികാരപ്പെടുത്തി.
വധ ശിക്ഷ റദ്ദ് ചെയ്യാനുള്ള ശ്രമമാണ് ആദ്യം നടക്കുക. ആ വിധി സുപ്രീം കോടതി അംഗീകരിച്ചാൽ ജയിൽ മോചനത്തിനുള്ള ശ്രമം ആരംഭിക്കും. അപ്പോഴേക്കും ഇന്ത്യയിൽ നിന്ന് പണം എത്തിക്കാനുള്ള ശ്രമം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ യോഗത്തിൽ എംബസി പ്രതിനിധിയായി യൂസഫ് കാക്കഞ്ചേരി, റിയാദ് റഹീം സഹായ സമിതി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, സി പി മുസ്തഫ, മുനീബ് പാഴൂർ, നജാത്തി, കുഞ്ഞോയി സിദ്ധിഖ് തുവ്വൂർ എന്നിവർ പങ്കെടുത്തു.