ഓസ്‌ട്രേലിയയും ഞെട്ടി! വീണ്ടും ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ സംഘം


മുംബൈ: ഇംഗ്ലണ്ടിനെ തകര്‍ത്തതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റിലും വിജയം സ്വന്തമാക്കി മറ്റൊരു ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ടെസ്റ്റ് എട്ട് വിക്കറ്റ് വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതാ സംഘം ഓസ്‌ട്രേലിയയെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.

ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 219 റണ്‍സിനു പുറത്തായി. ഇന്ത്യ 406 റണ്‍സെന്ന മികച്ച സ്‌കോറും പടുത്തുയര്‍ത്തി. 187 റണ്‍സ് ലീഡാണ് ഇന്ത്യക്ക്. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 261 റണ്‍സില്‍ പുറത്തായി. വിജയ ലക്ഷ്യമായ 75 റണ്‍സ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കിയാണ് ചരിത്രത്തിലേക്ക് പന്തടിച്ചത്.

സ്മൃതി മന്ധാന 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 12 റണ്‍സുമായി ജെമിമ റോഡ്രിഗസും. 4 റണ്‍സെടുത്ത ഷഫാലി വര്‍മ, 13 റണ്‍സെടുത്ത റിച്ച ഘോഷ് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കിം ഗാത്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് അവസാന ദിനമായ ഓസ്‌ട്രേലിയ ഇന്ന് ബാറ്റിങ് തുടര്‍ന്നത്. എന്നാല്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ വെറും 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായി സന്ദര്‍ശകര്‍ 261ല്‍ ഒതുങ്ങി.

തഹില മഗ്രാത്ത് (73) അര്‍ധ സെഞ്ച്വറിയുമായി ടീമിനെ കാത്തു. മഗ്രാത്തിനു പുറമെ ക്യാപ്റ്റന്‍ അലിസ്സ ഹീലി (32), ഓപ്പണര്‍ ബെത് മൂണി (33), ഫോബെ ലിച്ഫില്‍ഡ് (18), എല്ലിസ് പെറി (45) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.ഇന്ത്യക്കായി സ്‌നേഹ് റാണ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പൂജ വസ്ത്രാകര്‍ക്ക് ഒരു വിക്കറ്റ്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തിയത്. 78 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി (74), ജെമിമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. പൂജ വസ്ത്രാകറും (47) സ്‌കോറിലേക്ക് സംഭാവ നല്‍കി. രേണുക സിങ് (8) ആണ് അവസാനം പുറത്തായത്. രാജേശ്വരി ഗെയ്ക്വാദ് റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.

ഒന്നാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍ രാത്രി കാവല്‍ക്കാരി സ്‌നേഹ് റാണയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 9 റണ്‍സെടുത്തു മടങ്ങി.ഒരു ഭാഗത്ത് നിലയുറപ്പിച്ചു ബാറ്റ് വീശിയ സ്മൃതി മന്ധാനയുടെ വിക്കറ്റാണ് മൂന്നാമതായി നഷ്ടമായത്. 12 ഫോറുകള്‍ സഹിതമാണ് സ്മൃതി 74 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (0), യസ്തിക ഭാട്ടിയ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഷഫാലി വര്‍മയുടെ (40) വിക്കറ്റ്് ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. താരത്തെ ജെസ് ജോണ്‍സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. എട്ട് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ്. ഓസീസിനായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത്, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പൂജ വസ്ത്രാകര്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്‌നേഹ് റാണ, രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ദീപ്തി ശര്‍മ എന്നിവരുടെ ബൗളിങാണ് ഒതുക്കിയത്. 50 റണ്‍സെടുത്ത തഹില മഗ്രാത്ത് 40 റണ്‍സെടുത്ത ബെത് മൂണി, 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ ഹീലി എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് പുറത്താകാതെ നിന്നു 28 റണ്‍സെടുത്ത കിം ഗാര്‍തിന്റെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്.


Read Previous

പിണറായി സൈക്കോപാത്ത്, അത് തിരിച്ചറിയാന്‍ നവകേരള യാത്ര ഉപകരിച്ചു’; കെ സുധാകരന്‍

Read Next

രക്തദാനം നൽകി ലീഡറെ അനുസ്മരിച്ച് ഒ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular